തിരുവനന്തപുരം: പ്ളസ് ടു കെമിസ്ട്രി പരീക്ഷാ മൂല്യനിർണയം അധ്യാപകർ ബഹിഷ്‌കരിച്ച സംഭവത്തിൽ ഇടപെട്ട് മുഖ്യമന്ത്രിയുടെ ഓഫിസ്. ഉത്തരസൂചിക പരിശോധിക്കാൻ വിദഗ്‌ധ സമിതിയെ വെക്കാൻ തീരുമാനിച്ചു. 15 അംഗ സമിതി ചോദ്യകർത്താവ് തയ്യാറാക്കിയ ഉത്തരസൂചികയും സ്‌കീം ഫൈനലൈസേഷന്റെ ഭാഗമായി അധ്യാപകർ തയ്യാറാക്കിയ സൂചികയും പരിശോധിക്കും.
അതിന് ശേഷം നാല് മുതൽ വീണ്ടും മൂല്യനിർണയം നടത്താനും തീരുമാനമായി. ഇതുവരെ മൂല്യനിർണയം നടത്തിയ ഉത്തരക്കടലാസുകൾ വരെ വീണ്ടും പരിശോധിക്കാനും തീരുമാനിച്ചു. ചോദ്യവുമായി ബന്ധമില്ലാത്ത രീതിയിലുള്ള ഉത്തരസൂചിക വലിയ ആശയക്കുഴപ്പം ഉണ്ടാക്കിയിരുന്നുവെന്നാണ് സംസ്‌ഥാനത്തെ മുഴുവൻ മൂല്യനിർണയ ക്യാമ്പിൽ നിന്നും ഉയർന്നു വന്ന പരാതി.
ചോദ്യകർത്താവ് തയ്യാറാക്കിയ ഉത്തരസൂചിക ആയിരുന്നു മൂല്യനിർണയത്തിന് കൊടുത്തത്. ഇതിൽ പ്രശ്‌നങ്ങൾ ഉള്ളത് കൊണ്ട് മുതിർന്ന അധ്യാപകർ ചേർന്നുള്ള സ്‌കീം ഫൈനലൈസേഷനിൽ ഉത്തരസൂചിക പുനഃക്രമീകരിച്ചിരുന്നു. അതുപക്ഷേ കുട്ടികൾക്ക് വാരിക്കോരി മാർക്ക് ഇടുമെന്ന് പറഞ്ഞു വിദ്യാഭ്യാസ വകുപ്പ് തള്ളുകയായിരുന്നു. ഇതോടെയാണ് മൂന്ന് ദിവസവും അധ്യാപകർ ക്യാമ്പ് ബഹിഷ്‌കരിച്ചത്.
ഇതിനിടെ സ്‌കീം ഫൈനലൈസേഷൻ നടത്തിയ 12 അധ്യാപകർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. ഇതോടെ പ്രതിഷേധം കനത്തു. ചോദ്യകർത്താവിന്റെ ഉത്തരസൂചിക ആധാരമാക്കിയാൽ 10 മുതൽ 20 വരെ മാർക്ക് കുട്ടികൾക്ക് നഷ്‌ടമാകുമെന്നാണ് അധ്യാപകരുടെ പരാതി. അതിനിടെ, പ്ളസ് ടു കെമിസ്ട്രി പരീക്ഷാ മൂല്യനിർണയം ബഹിഷ്‌കരിച്ച അധ്യാപകർക്കെതിരെ വിമർശനവുമായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി രംഗത്ത് എത്തിയിരുന്നു.
പരീക്ഷ അട്ടിമറിക്കാനുള്ള ബോധപൂർവമായ ശ്രമം നടക്കുകയാണ്. വിദ്യാർഥികളെ മറയാക്കി അധ്യാപകർ നടത്തുന്നത് സർക്കാർ വിരുദ്ധ പ്രവർത്തനമാണെന്നും മന്ത്രി പറഞ്ഞു. കെമിസ്ട്രി അധ്യാപകർ മാത്രമാണ് മൂല്യനിർണയം ബഹിഷ്‌കരിക്കുന്നത്. ഇതുവരെ ഒരു അപേക്ഷയോ പരാതിയോ രേഖാമൂലമോ അല്ലാതെയോ അധ്യാപകർ വകുപ്പിനെ അറിയിച്ചിട്ടില്ല. മൂല്യനിർണയ ദിവസം വരെ ആർക്കും പരാതി ഇല്ലായിരുന്നു. ഉത്തരക്കടലാസ് നോക്കി തുടങ്ങുമ്പോൾ മാത്രമാണ് അധ്യാപകർക്ക് പ്രശ്‌നം ഉണ്ടായതെന്നും മന്ത്രി കുറ്റപ്പെടുത്തി.
Most Read: ഉഷ്‌ണതരംഗത്തിന് താൽക്കാലിക ശമനം; ഉത്തരേന്ത്യയിൽ മഴക്ക് സാധ്യത