ബാഗ്പത്: കേന്ദ്രത്തിന്റെ പുതിയ കാർഷിക നിയമങ്ങളിൾക്ക് എതിരെ പ്രക്ഷോഭം നടത്തുന്ന കർഷകർക്ക് അനുകൂല പ്രസ്‌താവനയുമായി മേഘാലയ ഗവർണർ സത്യപാൽ മാലിക്. കർഷകരെ ദ്രോഹിക്കരുതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായോടും അദ്ദേഹം ആവശ്യപ്പെട്ടു.
വിളകൾക്ക് മിനിമം താങ്ങുവിലക്ക് (എംഎസ്‌പി) കേന്ദ്രം നിയമപരമായ ഉറപ്പ് നൽകിയാൽ കർഷകർ കർക്കശ തീരുമാനത്തിൽ അയവു വരുത്തുമെന്ന് മാലിക് സ്വന്തം ജില്ലയിൽ നടന്ന പരിപാടിയിൽ പറഞ്ഞു. കർഷക നേതാവ് രാകേഷ് ടിക്കായത്തിനെ അറസ്‌റ്റ് ചെയ്യുമെന്ന സൂചന ലഭിച്ചപ്പോൾ തന്നെ താനത് തടഞ്ഞതായും മേഘാലയ ഗവർണർ അവകാശപ്പെട്ടു.
കർഷകർക്കെതിരെ ബലപ്രയോഗം നടത്തരുതെന്നും ഡെൽഹിയിൽ നിന്ന് വെറുംകയ്യോടെ നാട്ടിലേക്ക് അയക്കരുതെന്നും പ്രധാനമന്ത്രിയോടും ആഭ്യന്തര മന്ത്രിയോടും അഭ്യർത്ഥിച്ചിട്ടുണ്ടെന്നും മാലിക് പറഞ്ഞു.
“നിയമങ്ങളൊന്നും കർഷകർക്ക് അനുകൂലമല്ല. കർഷകരും സൈനികരും സംതൃപ്‌തരല്ലാത്ത രാജ്യത്തിന് മുന്നോട്ട് പോകാൻ കഴിയില്ല, ആ രാജ്യത്തെ രക്ഷിക്കാൻ കഴിയില്ല. അതിനാൽ സൈന്യത്തെയും കർഷകരെയും തൃപ്‌തിപ്പെടുത്തണം. മോദിയും ആഭ്യന്തരമന്ത്രി ഷായും അവരെ ദ്രോഹിക്കരുത്,”- മാലിക് അഭ്യർഥിച്ചു.
കർഷകരുടെ അവസ്‌ഥ വളരെ മോശമാണെന്ന് വിശേഷിപ്പിച്ച മാലിക്, സർക്കാർ അധികൃതരുടെയും ജീവനക്കാരുടെയും ശമ്പളം ഓരോ മൂന്നു വർഷത്തിനു ശേഷവും വർധിക്കുമ്പോൾ കർഷകർ ദിനംപ്രതി ദാരിദ്ര്യത്തിലേക്ക് കൂപ്പു കുത്തുകയാണ്. ഒരു കർഷകൻ വിതക്കുന്നതെന്തും വിലകുറഞ്ഞതാണ്, എന്നാൽ അവർ വാങ്ങുന്നതെല്ലാം ചെലവേറിയതാണ്,”- അദ്ദേഹം പറഞ്ഞു.
“അവർ എങ്ങനെയാണ് ദരിദ്രരാകുന്നത് എന്ന് അവർക്കറിയില്ല. കർഷകരുടെ ഉൻമൂലനം അവരുടെ അറിവില്ലാതെ നടക്കുന്നു. അവർ വിത്ത് വിതക്കാൻ പോകുമ്പോൾ കുറച്ച് വിലയുണ്ട്, അവർ അത് കൊയ്യാൻ പോകുമ്പോൾ, ആ വില കുറയുന്നു,”- മാലിക് പറഞ്ഞു.
“കർഷകരുടെ നിരവധി ചോദ്യങ്ങൾക്ക് ഉത്തരം നൽകേണ്ടതുണ്ട്. ഇന്ന്, കർഷകർക്ക് അനുകൂലമായി ഒരു നിയമവുമില്ല. ഇത് തിരുത്തേണ്ടതുണ്ട്. കർഷകരുടെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ ഞാൻ ഏതറ്റംവരെയും പോകുമെന്ന് ഉറപ്പ് നൽകുന്നു, ”- അദ്ദേഹം കൂട്ടിച്ചേർത്തു.
Also Read: കോവിഡ്19 വവ്വാലിൽ നിന്ന്; വാക്‌സിനുകളെ വൈറസ് മറികടക്കും