തവനൂർ: ചികിൽസാ സഹായരംഗത്ത് ഒട്ടനവധി നല്ല കാര്യങ്ങൾക്കൊപ്പം മറനീങ്ങാത്ത അനേകം സംശയങ്ങൾക്കും ഉടമയായ ഫിറോസ് കുന്നംപറമ്പിൽ തവനൂരിൽ ഇറങ്ങിയാൽ 100ലധികം കോൺഗ്രസ് പ്രവർത്തകർ രാജിവെക്കുമെന്ന് സൂചന.
പാർട്ടിക്ക് വേണ്ടി രാപകൽ പ്രവർത്തിച്ച ആളുകളെ മാറ്റിനിറുത്തി ധർമജൻ ബോൾഗാട്ടി ഉൾപ്പടെയുള്ള സിനിമാക്കാരെയും മറ്റും സ്ഥാനാർഥിയായി കൊണ്ടുവരുന്നതിൽ അണികൾക്കിടയിൽ കേരളമാകെ പ്രതിഷേധം പുകയുന്നുണ്ട്. ഇതിനിടയിലാണ് ഫിറോസിന്റെ അവകാശവാദം.
ഗ്രൂപ്പ് വടംവലിയുടെ ഭാഗമായി എനിക്കില്ലെങ്കിൽ അവനുംവേണ്ട; മറ്റാരെങ്കിലും കൊണ്ടുപോകട്ടെ എന്ന രീതിയിലേക്ക് തവനൂരിലെ സ്ഥാനാർഥി നിർണയവും പരിണമിച്ചപ്പോൾ സ്ക്രീനിംഗ് കമ്മിറ്റിയിലെ മുതിർന്ന അംഗം ഫിറോസിനെ ഫോണിൽ വിളിച്ചു. ഫിറോസ് ഉടനെ മാദ്ധ്യമങ്ങളെ വിളിച്ച് താൻ മൽസരിക്കുന്നതായി അറിയിക്കുകയും ചെയ്തു. ലീഗിന്റെ ആദ്യ സാധ്യതാ പട്ടികയിൽ ഫിറോസ് കുന്നുംപറമ്പില് ഇടംപിടിച്ചിരുന്നു. എന്നാൽ ലീഗ് ‘വരുംവരായ്കകൾ’ കണക്കിലെടുത്ത് മാറ്റി നിറുത്തുകയായിരുന്നു.
യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡണ്ട് റിയാസ് മുക്കോളിയെയും കെപിസിസി സെക്രട്ടറി കെപി നൗഷാദലിയെയും പോലുള്ള ശക്തരായ പ്രവർത്തകരെ സാധ്യതാ പട്ടികയിൽനിന്ന് നീക്കം ചെയ്ത് അവിടെ ഫിറോസ് കുന്നംപറമ്പിലിനെ കൊണ്ടുവന്നാൽ അതുണ്ടാക്കുന്ന പ്രത്യാഘാതം ചെറുതായിരിക്കില്ല എന്നാണ് തവനൂരിൽ നിന്ന് കിട്ടുന്ന വിവരങ്ങൾ വ്യക്തമാക്കുന്നത്.
മുസ്ലിം ലീഗിന്റെ ‘റിസ്കിൽ’ നിന്ന് ഫിറോസ് കുന്നംപറമ്പിലിനെ മാറ്റുകയും എന്നാൽ കോൺഗ്രസിൽ ‘ലീഗിന്റെ’ ആളായി നിലനിറുത്തുകയും പ്രശ്നംവന്നാൽ ലീഗിന് കൈകഴുകുകയും ചെയ്യാവുന്ന രീതിയിൽ ഫിറോസിനെ ‘പ്ളേസ്’ ചെയ്യാനുള്ള ലീഗിന്റെ താൽപര്യം പരിഗണിച്ചാണ് ഫിറോസ് തവനൂരിലെ കോൺഗ്രസ് പട്ടികയിൽ ഇപ്പോൾ ഇടം പിടിച്ചിരിക്കുന്നത്.
Most Read: വീതംവെപ്പ് പൂർത്തിയായില്ല; കോൺഗ്രസ് അന്തിമപട്ടിക വൈകും