ന്യൂഡൽഹി: മണിപ്പൂരിൽ കോൺഗ്രസിൽ നിന്നും രാജിവെച്ച അഞ്ച് മുൻ എംഎൽമാർ ബിജെപിയിൽ ചേർന്നു. മുഖ്യമന്ത്രി ബിരെൻ സിംഗ്, ബിജെപിയുടെ ജനറൽ സെക്രട്ടറി രാം മാധവ്, വൈസ് പ്രസിഡന്റ് ബൈജയന്ത് പാണ്ഡ എന്നിവരുടെ സാന്നിധ്യത്തിലാണ് എംഎൽമാരുടെ പാർട്ടി പ്രവേശനം. ബിജെപിയുടെ നേതൃത്വത്തിലുള്ള നോർത്ത്-ഈസ്റ്റ് ജനാധിപത്യ സഖ്യമാണ് സംസ്ഥാനം ഭരിക്കുന്നത്.
ബിജെപി ജനറൽ സെക്രട്ടറി രാം മാധവ് ഇവരെ സ്വാഗതം ചെയ്തു. നിലവിൽ ബിരെൻ സിംഗ് സർക്കാരിന് യാതൊരു ഭീഷണികളുമില്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഇബോബി സിംഗിന്റെ മരുമകൻ ഹെൻറി ഒക്രം, പാനോം ബ്രോകൻ, ഒയിനം ലുഖോയ് സിംഗ്, ഗംതാക് ഹോയ്കിപ്, ജിൻസുനോ സോവു എന്നിവരാണ് ബിജെപിയിൽ ചേർന്നത്.
ഈ നീക്കം സംസ്ഥാന കോൺഗ്രസിന് വലിയ തിരിച്ചടിയാണ് നൽകുന്നത്.
നിലവിൽ നിയമസഭയിൽ 29 എംഎൽഎമാരുടെ ഭൂരിപക്ഷമുണ്ടെന്ന് ബിജെപി വ്യക്തമാക്കി. ആകെ 47 അംഗങ്ങളാണ് സഭയിലുള്ളത്.13 സീറ്റുകൾ ഒഴിച്ചിട്ടിരിക്കുകയാണ്. തിങ്കളാഴ്ച നടന്ന വിശ്വാസ വോട്ടെടുപ്പിൽ 16 നെതിരെ 28 വോട്ടുകൾ നേടി സർക്കാർ കരുത്ത് തെളിയിച്ചിരുന്നു.