തിരുവനന്തപുരം: വര്‍ക്കലയില്‍ ഒരു കുടുംബത്തിലെ 5 പേര്‍ മരിച്ച സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തും. ഡിഐജി ആർ നിശാന്തിനിയുടെ നേതൃത്വത്തിലാണ് അന്വേഷണം നടത്തുക. ഇന്ന് മുതൽ വിശദമായ അന്വേഷണം ആരംഭിക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. അതേസമയം, മരിച്ചവരുടെ സംസ്‌കാരം സംബന്ധിച്ചുള്ള കാര്യങ്ങളിൽ ബന്ധുക്കൾ ചേർന്ന് ഇന്ന് തീരുമാനമെടുക്കും.
മരിച്ച പ്രതാപന്റെ വിദേശത്ത് ഉണ്ടായിരുന്ന മകൻ അഖിൽ ഇന്നലെ രാത്രി നാട്ടിൽ എത്തിയിട്ടുണ്ട്. വിദേശത്ത് നിന്നുള്ള മറ്റ് ബന്ധുക്കൾ കൂടി എത്തിയതിന് ശേഷമായിരിക്കും സംസ്‌കാരം സംബന്ധിച്ച കാര്യങ്ങൾ തീരുമാനിക്കുക. ഇൻക്വസ്‌റ്റ് തയ്യാറാക്കി പോസ്‌റ്റുമോർട്ടവും നടത്തിയ ശേഷമാകും സംസ്‌കാരം. അതേസമയം, തീപിടിച്ച വീടിനകത്തെ സിസിടിവി ദൃശ്യങ്ങൾ വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് പോലീസ്.
ഫോറൻസിക് സംഘത്തിന്റെയും ഇലക്‌ട്രിക് ഇൻസ്‌പെക്‌ടറിന്റെയും റിപ്പോർട്ടുകളും നിർണായകമാണ്. ഷോർട് സർക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. ഗുരുതരമായി പൊള്ളലേറ്റ് ചികിൽസയിൽ കഴിയുന്ന നിഹിലിൽ നിന്ന് മൊഴി എടുത്താൽ മാത്രമേ എന്താണ് സംഭവിച്ചതെന്ന കാര്യത്തിൽ വ്യക്‌തത വരികയുള്ളൂ. വര്‍ക്കലയില്‍ ഒരു കുടുംബത്തിലെ അഞ്ച് പേരാണ് അഗ്‌നിബാധയിൽ മരിച്ചത്. ചെറുവന്നിയൂര്‍ രാഹുല്‍ നിവാസില്‍ പ്രതാപന്‍ എന്ന ബേബിയുടെ വീടിനാണ് തീപിടിച്ചത്.
പ്രതാപന്‍, ഭാര്യ ഷേര്‍ളി, മകന്‍ അഖില്‍, മരുമകള്‍ അഭിരാമി, അഭിരാമിയുടെ 8 മാസം പ്രായമായ കുഞ്ഞ് റയാൻ എന്നിവരാണ് മരിച്ചത്. ഇന്നലെ പുലർച്ചെ 1.45നാണ് നാടിനെ നടുക്കിയ അപകടമുണ്ടായത്. അഞ്ച് പേരും മരിച്ചത് പുക ശ്വസിച്ചാണെന്നും തീപിടുത്തത്തില്‍ ചിലരുടെ ശരീരത്തില്‍ പൊള്ളലേറ്റിട്ടുണ്ടെന്നും പോസ്‌റ്റുമോർട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. മരിച്ചവരുടെ ആന്തരികാവയവങ്ങള്‍ രാസപരിശോധനയ്‌ക്ക് അയക്കും.
Most Read: ഗൂഢാലോചന കേസ്; എഫ്‌ഐആർ റദ്ദാക്കണമെന്ന ഹരജി ഇന്ന് പരിഗണിക്കും