കോഴിക്കോട്: മെഡിക്കൽ കോളേജിൽ ഭക്ഷ്യമാലിന്യം കുമിഞ്ഞു കൂടുന്നു. സന്നദ്ധ സംഘടനകൾ നൽകുന്ന ഭക്ഷണപ്പൊതികളുടെ അവശിഷ്‌ടങ്ങൾ അടക്കം സംസ്‌കരിക്കാനാവാതെ കെട്ടിക്കിടക്കുകയാണ്. ദിവസവും രണ്ടായിരം കിലോയോളം മാലിന്യമാണ് ഇവിടെ സംസ്‌കരിക്കുന്നത്.
വിഷയത്തിൽ നടപടി ആവശ്യപ്പെട്ട് മെഡിക്കൽ കോളേജ് അധികൃതർ കളക്‌ടർക്ക് കത്ത് നൽകി. ഓരോ ദിവസവും 1500 കിലോ മുതൽ 2000 കിലോ വരെ ഭക്ഷണമാണ് രോഗികളും കൂട്ടിരിപ്പുകാരും ഉപേക്ഷിക്കുന്നത്. നിലവിലെ സംവിധാനത്തിൽ ഇത്രയും മാലിന്യം സംസ്‌കരിക്കാൻ ദിവസങ്ങൾ എടുക്കും.
മാലിന്യ സംസ്‌കരണത്തിന് കൂടുതൽ സംവിധാനങ്ങൾ ഒരുക്കണമെന്നാവശ്യപ്പെട്ടാണ് മെഡിക്കൽ കോളേജ് അധികൃതർ കളക്‌ടർക്കും എംഎൽഎക്കും കത്ത് നൽകിയത്. അതേസമയം, മാലിന്യ സംസ്‌കരണത്തിന് സ്‌ഥലം വിട്ടു കൊടുത്താൽ പദ്ധതികൾ ആലോചിക്കാമെന്നാണ് കോർപറേഷന്റെ നിലപാട്.
Most Read: പിടി തോമസിന്റെ മൃതദേഹം ഇന്ന് കൊച്ചിയിലെത്തിക്കും; സംസ്‌കാരം നാളെ