ന്യൂഡെൽഹി: മുൻ ഇന്ത്യൻ ഗോൾ കീപ്പർ പ്രശാന്ത് ഡോറ അന്തരിച്ചു. 44 വയസായിരുന്നു. അപൂർവ രോഗം ബാധിച്ച് ചികിൽസയിൽ കഴിയുകയായിരുന്ന അദ്ദേഹം ചൊവ്വാഴ്‌ചയാണ് അന്തരിച്ചത്. മോഹൻ ബഗാൻ, ഈസ്‌റ്റ് ബംഗാൾ, മുഹമ്മദൻ സ്‌പോർട്ടിങ് തുടങ്ങി കൊൽക്കത്തയിലെ മൂന്ന് മുൻനിര ക്‌ളബ്ബുകളുടെ ഗോൾ കീപ്പർ കൂടിയായിരുന്നു പ്രശാന്ത ഡോറ.
2020 ഡിസംബറിലാണ് അദ്ദേഹത്തിന് ‘ഹീമോഫാഗോസൈറ്റിക് ലിംഫോ ഹിസ്‌റ്റിയോ സൈറ്റോസിസ്’ (എച്എൽഎച്) എന്ന അപൂർവ രോഗം ബാധിച്ചതായി കണ്ടെത്തിയത്. ശരീരത്തിലെ രോഗപ്രതിരോധ സംവിധാനത്തെ ബാധിച്ച് അണുബാധയിലേക്കോ അർബുദത്തിലേക്കോ നയിക്കുന്നതാണ് ഈ രോഗം. പ്രശാന്തയുടെ സഹോദരൻ ഹേമന്ദ ഡോറയാണ് മരണവിവരം അറിയിച്ചത്.
1999ലെ ഒളിംപിക്‌സ് യോഗ്യതാ മൽസരത്തിൽ തായ്‌ലാൻഡിന് എതിരെയാണ് പ്രശാന്ത ഇന്ത്യക്കായി അരങ്ങേറ്റം കുറിച്ചത്. പിന്നീട് സാഫ് ഗെയിംസിൽ ഇന്ത്യക്കായി 5 മൽസരങ്ങൾ കളിച്ചു. 1997-98, 1999 വർഷങ്ങളിൽ സന്തോഷ് ട്രോഫി നേടിയ ബംഗാൾ ടീമിലെ അംഗമായിരുന്നു പ്രശാന്ത. മികച്ച ഗോൾ കീപ്പറായും ഇദ്ദേഹത്തെ തിരഞ്ഞെടുത്തിട്ടുണ്ട്.
Also Read: സരിതക്കെതിരായ തൊഴിൽ തട്ടിപ്പ് കേസ്; പരാതിക്കാരന് വധഭീഷണി