കൊച്ചി: മുന്‍ മിസ് കേരള ഉള്‍പ്പടെ മൂന്നുപേര്‍ വാഹനാപകടത്തില്‍ കൊല്ലപ്പെട്ട കേസിലെ പ്രതിയായ അബ്‌ദുള്‍ റഹ്‌മാനെ ഇന്ന് പോലീസ് ചോദ്യം ചെയ്യും. അപകട സമയത്ത് മോഡലുകളുടെ വാഹനം ഓടിച്ചിരുന്നത് ഇയാളാണ്.
മൽസര ഓട്ടത്തിനിടെയാണ് അപകടം സംഭവിച്ചതെന്ന് പോലീസ് കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് അപകടത്തിലേക്ക് നയിച്ച കാര്യങ്ങളെ കുറിച്ച് പരിശോധിക്കുന്നതിന്റെ ഭാഗമായി പ്രതിയെ കസ്‌റ്റഡിയില്‍ വാങ്ങുന്നത്.
അപകടസമയം അബ്‌ദുള്‍ റഹ്‌മാന്‍ മദ്യപിച്ചിരുന്നതായി പോലീസ് നേരത്തെ തന്നെ കണ്ടെത്തിയിരുന്നു. ഇയാള്‍ക്കെതിരെ മനഃപൂര്‍വ്വം അല്ലാത്ത നരഹത്യക്കാണ് കേസ് രജിസ്‌റ്റര്‍ ചെയ്‌തിരിക്കുന്നത്.
അതേസമയം മോഡലുകള്‍ പങ്കെടുത്ത ഡിജെ പാര്‍ട്ടിയുടെ ദൃശ്യങ്ങള്‍ ഇനിയും കണ്ടെത്താനായിട്ടില്ല.
നവംബര്‍ ഒന്നിന് പുലര്‍ച്ചെയാണ് ദേശീയപാതയില്‍ അപകടമുണ്ടായത്. മിസ് കേരള 2019 അൻസി കബീർ, റണ്ണർ അപ് അഞ്‌ജന ഷാജൻ, സുഹൃത്ത് കെഎ മുഹമ്മദ് ആഷിഖ് എന്നിവരാണ് അപകടത്തിൽ മരണപ്പെട്ടത്. ഫോർട്ട് കൊച്ചിയിലെ ഒരു പരിപാടിയിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെ ആയിരുന്നു അപകടം. വൈറ്റില ഭാഗത്ത് നിന്ന് ഇടപ്പള്ളിയിലേക്ക് പോവുകയായിരുന്ന കാര്‍ മുന്നിൽ പോകുകയായിരുന്ന ബൈക്കിൽ തട്ടി നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞ് മരത്തിൽ ഇടിച്ച് തകരുകയായിരുന്നു.
Most Read: പശുക്കൾക്ക് ആംബുലൻസ് ഏർപ്പെടുത്താൻ ഒരുങ്ങി യുപി സർക്കാർ