മോസ്‌കോ: റഷ്യൻ കപ്പൽ പിടിച്ചെടുത്ത് ഫ്രാൻസ്. റഷ്യയുടെ ചരക്കുകപ്പലാണ് ഫ്രാൻസ് പിടിച്ചെടുത്തത്. ‘ബാൾട്ട് ലീഡർ’ എന്ന ചരക്കുകപ്പൽ അറ്റ്ലാന്റിക് സമുദ്രത്തിലെ ഇംഗ്ളീഷ് ചാനലിൽ വച്ചാണ് ഫ്രാൻസ് പിടിച്ചെടുത്തത്. യൂറോപ്യൻ യൂണിയൻ ഏർപ്പെടുത്തിയ ഉപരോധത്തിന്റെ ഭാഗമായാണ് നടപടിയെന്ന് ഫ്രാൻസ് പറയുന്നു.
അതേസമയം, കീഴടങ്ങില്ലെന്നും പൊരുതുമെന്നും യുക്രൈൻ പ്രസിഡണ്ട് വ്‌ളോഡിമിർ സെലെൻസ്‌കി പറഞ്ഞു. കീവ് യുക്രൈൻ സൈന്യത്തിന്റെ നിയന്ത്രണത്തിലാണ്. യുക്രൈന് യൂറോപ്യന്‍ യൂണിയന്‍ അംഗത്വം വേണമെന്നും സെലെൻസ്‌കി ആവശ്യപ്പെട്ടു. യുക്രൈൻ ജനതക്ക് യൂറോപ്യന്‍ യൂണിയന്‍ അംഗത്വത്തിന് അര്‍ഹതയുണ്ട്. സഹായിക്കാന്‍ മനസുള്ളവര്‍ വന്നാല്‍ ആയുധം നല്‍കാമെന്നും യുക്രൈൻ പ്രസിഡണ്ട് പറഞ്ഞു.
അതിനിടെ യുക്രൈനിൽ നിന്ന് അടിയന്തര സൈനിക പിന്‍മാറ്റം ആവശ്യപ്പെടുന്ന യുഎന്‍ പ്രമേയം വീറ്റോ അധികാരം ഉപയോഗിച്ച് റഷ്യ പരാജയപ്പെടുത്തി. ഇന്ത്യയും ചൈനയും യുഎഇയും വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നപ്പോള്‍ 11 രാജ്യങ്ങള്‍ അമേരിക്കന്‍ പ്രമേയത്തെ അനുകൂലിച്ചു. പ്രമേയം യുഎന്‍ പൊതുസഭയില്‍ കൊണ്ടുവരുമെന്ന് അമേരിക്ക വ്യക്‌തമാക്കി.
അമേരിക്കയുടെ നേതൃത്വത്തിലാണ് പ്രമേയം കൊണ്ടുവന്നത്. യുക്രൈനിൽ റഷ്യ നടത്തുന്ന അധിനിവേശത്തില്‍ നിന്ന് പിന്‍മാറണമെന്നും സൈനിക നടപടി ഉടന്‍ അവസാനിപ്പിക്കണമെന്നും ജനങ്ങള്‍ക്ക് സഹായമെത്തിക്കാന്‍ അനുവദിക്കണമെന്നും പ്രമേയം ആവശ്യപ്പെട്ടു. എന്നാൽ പ്രതീക്ഷിച്ചതുപോലെ തന്നെ റഷ്യ വീറ്റോ ചെയ്‌തു.
2014 ക്രൈമിയ അധിനിവേശകാലത്തെ നിലപാടില്‍ത്തന്നെ നിലകൊണ്ട ഇന്ത്യയും ചൈനയും വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു. അമേരിക്കന്‍ സഖ്യത്തിലുള്ള യുഎഇയുടെ വിട്ടുനില്‍ക്കല്‍ ശ്രദ്ധേയമായി. അമേരിക്കന്‍, റഷ്യന്‍ പ്രതിനിധികള്‍ തമ്മിലുള്ള വാക് പോരിനും രക്ഷാസമിതിയോഗം വേദിയായി.
അധിനിവേശത്തിന്റെ കാര്യത്തില്‍ അമേരിക്കയെ കടത്തിവെട്ടാന്‍ ഞങ്ങള്‍ക്കാവില്ലെന്ന് റഷ്യ പരിഹസിച്ചു. യുക്രൈനിലെ സാധാരണ പൗരൻമാരെ ആക്രമിച്ചു എന്ന വാര്‍ത്ത പൂര്‍ണമായി നിഷേധിച്ച റഷ്യ എല്ലാം പാശ്‌ചാത്യ ഗൂഢാലോചനയാണെന്ന് ആരോപിച്ചു. മോക്ഷ പ്രാപ്‌തിക്കായി പ്രാര്‍ഥിച്ചുകൊള്ളാന്‍ യുക്രൈൻ പ്രതിനിധി റഷ്യന്‍ അംബാസഡറോട് പറഞ്ഞു. ക്രൈമിയ അധിനിവേശത്തിന് എതിരായ പ്രമേയത്തെ യുഎന്‍ പൊതുസഭയില്‍ 193 അംഗങ്ങളിൽ 100 പേരാണ് പിന്തുണച്ചത്.
Most Read: ജാതിക്കും മതത്തിനും വോട്ട് ചെയ്‌തതു കൊണ്ടാണ് യുപിയിൽ വികസനം വരാത്തത്; പ്രിയങ്ക