വാഷിംഗ്‌ടൺ: അമേരിക്കയിലെ കാലിഫോര്‍ണിയയിൽ മഹാത്‌മാ ഗാന്ധിയുടെ പ്രതിമ തകര്‍ത്ത സംഭവത്തില്‍ ശക്‌തമായ പ്രതിഷേധം അറിയിച്ച് ഇന്ത്യ. നിന്ദ്യവും നികൃഷ്‌ടവുമായ പ്രവൃത്തിയാണ് ഗാന്ധി പ്രതിമക്ക് നേരെ ഉണ്ടായതെന്ന് ഇന്ത്യ പറഞ്ഞു. കേന്ദ്ര വിദേശകാര്യ മന്ത്രാലയം പ്രസ്‌താവന കുറിപ്പിലൂടെയാണ് സംഭവത്തിൽ പ്രതിഷേധം രേഖപ്പെടുത്തിയത്.
“സംഭവത്തില്‍ ഇന്ത്യന്‍ സര്‍ക്കാര്‍ ശക്‌തമായ പ്രതിഷേധം അറിയിക്കുന്നു. ലോകത്തിന്റെ മുന്നിലെ സമാധാനത്തിന്റെയും അഹിംസയുടെയും ചിഹ്‌നമായ ഗാന്ധിയുടെ പ്രതിമക്ക് നേരെ നടത്തിയ ആക്രമണം വിദ്വേഷമുളവാക്കുന്നതും നികൃഷ്‌ടവുമായ നടപടിയാണ്” – ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ വാർത്താ കുറിപ്പിൽ പറയുന്നു.
സംഭവത്തിലെ കുറ്റക്കാരെ വിശദമായ അന്വേഷണത്തിലൂടെ കണ്ടെത്തി നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് യുഎസ് അധികൃതരോട് ഇന്ത്യൻ എംബസിയും ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിന് പുറമേ സാന്‍ ഫ്രാന്‍സിസ്‌കോയിലെ ഇന്ത്യന്‍ കോണ്‍സലേറ്റ് പ്രത്യേകം തന്നെ പ്രദേശിക പോലീസ് സംവിധാനങ്ങളുമായും സര്‍ക്കാര്‍ സംവിധാനങ്ങളുമായും നേരിട്ട് ആശയവിനിമയം നടത്തി.
സംഭവത്തില്‍ അതീവ ദുഃഖമുണ്ടെന്നും, ക്ഷമ ചോദിക്കുന്നുവെന്നും സിറ്റി ഓഫ് ഡെവിസ് മേയര്‍ പറഞ്ഞു. ഇതിൽ വിശദമായ അന്വേഷണവും മേയർ ഉറപ്പുനല്‍കിയിട്ടുണ്ട്.
ജനുവരി 28നാണ് സിറ്റി ഓഫ് ഡെവിസില്‍ 2016ല്‍ ഇന്ത്യന്‍ സര്‍ക്കാര്‍ ഉപകാരമായി നല്‍കിയ ഗാന്ധി പ്രതിമ തകര്‍ത്തത്. ആറ് അടിയോളം പൊക്കമുള്ള വെങ്കലത്തില്‍ തീര്‍ത്ത പ്രതിമയാണ് സിറ്റി ഓഫ് ഡേവിസിലെ പാര്‍ക്കിയില്‍ സ്‌ഥാപിച്ചിരുന്നത്. ഈ പ്രതിമ ഇളക്കി തള്ളിമറിച്ചിട്ട നിലയിലാണ് എന്നാണ് റിപ്പോർട്. പ്രതിമയുടെ തല വേര്‍പ്പെട്ട നിലയിലായിരുന്നു. ഒരു മാസത്തിനുള്ളില്‍ യുഎസിൽ ഗാന്ധി പ്രതിമക്ക് നേരെ നടക്കുന്ന രണ്ടാമത്തെ ആക്രമണമാണ് ഇത്.
Also Read: ‘കോവോവാക്‌സ്’ ജൂണിൽ എത്തും; പ്രതീക്ഷയോടെ സെറം