ന്യൂഡെൽഹി: കോവാക്‌സിന് പിന്നാലെ രാജ്യത്തിന്റെ പ്രതിരോധ പ്രവർത്തനങ്ങൾക്ക് കരുത്ത് പകരാൻ മറ്റൊരു വാക്‌സിൻ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് സെറം ഇൻസ്‌റ്റിറ്റൃൂട്ട് ഓഫ് ഇന്ത്യ. അമേരിക്കയിലെ പ്രമുഖ വാക്‌സിൻ നിർമാതാക്കളായ നോവാവാക്‌സുമായി സഹകരിച്ച് വികസിപ്പിച്ചെടുത്ത ‘കോവോവാക്‌സ്‘ ജൂൺ മാസത്തോടെ വിപണിയിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നതായി സെറം സിഇഒ അഡാർ പൂനവാല പറഞ്ഞു.
യുകെയിൽ നടത്തിയ പരീക്ഷണങ്ങളിൽ കോവോവാക്‌സ് 89.3 ശതമാനം ഫലപ്രദമാണെന്ന് കണ്ടെത്തിയിരുന്നു. ഇന്ത്യയിൽ പരീക്ഷണങ്ങൾ നടത്താൻ അനുമതി തേടിയതായി സെറം സിഇഒ ട്വിറ്ററിലൂടെ അറിയിച്ചു. അനുമതി ലഭിച്ചാൽ ഉടൻ തന്നെ തുടർ നടപടികൾ ആരംഭിക്കും.
അതേസമയം, അമേരിക്കയിലെ ആകെ കോവിഡ്-19 കേസുകളുടെ എണ്ണം 26 ദശലക്ഷമായി ഉയർന്നിരിക്കുകയാണ്. ആകെ 26,012,880 രോഗബാധിതരാണ് യുഎസിലുള്ളത്. 4,38,239 മരണങ്ങളും ഇവിടെ റിപ്പോർട് ചെയ്‌തിട്ടുണ്ട്.
ഇന്ത്യയിലെ സ്‌ഥിതിയും മോശമായി കൊണ്ടിരിക്കുകയാണ്. രാജ്യത്ത് മഹാരാഷ്‌ട്ര, കേരളം, എന്നിവിടങ്ങളിലാണ് രോഗബാധ ഏറ്റവും കൂടുതൽ. ആകെ 10,747,091 കേസുകളാണ് ഇതുവരെ രാജ്യത്ത് റിപ്പോർട് ചെയ്‌തിരിക്കുന്നത്. ഇതിൽ 10,422,109 പേർ രോഗമുക്‌തി നേടി. 154,312 പേർ മരണപ്പെടുകയും ചെയ്‌തു.
Also Read: തരൂരിനും രജ്‌ദീപ് സർദേശായിക്കും എതിരെ കേസെടുത്ത് ഡെൽഹി പോലീസും