കൊൽക്കത്ത: ഈ വർഷത്തെ ഐ-ലീഗ് വിജയിയെ ഇന്ന് അറിയാം. കലാശപ്പോരിൽ ഗോകുലം കേരള എഫ്‍സി, കരുത്തരായ മുഹമ്മദൻ എസ്‌സിനെ നേരിടും. മുഹമ്മദനെതിരെ സമനില വഴങ്ങിയാലും, കിരീടം നിലനിര്‍ത്തുന്ന ആദ്യ ടീമെന്ന നേട്ടം ഗോകുലം കുറിക്കും. വൈകിട്ട് 7 മുതൽ കൊൽക്കത്തയിലെ സാൾട്ട് ലേക്ക് സ്‌റ്റേഡിയത്തിലാണ് കിരീടപ്പോര്.
നിലവിലെ ചാമ്പ്യൻമാരായ ഗോകുലത്തിന് ഇന്ന് മുഹമ്മദൻസിനെതിരെ സമനില മാത്രം മതി കിരീടം നിലനിറുത്താൻ. മറുവശത്ത് മുഹമ്മദൻസിന് ജയിച്ചാൽ മാത്രമേ കിരീടം സ്വന്തമാക്കാൻ കഴിയൂ. 17 കളിയിൽ 40 പോയിന്റുള്ള ഗോകുലം ഒന്നാം സ്‌ഥാനത്ത് തുടരുകയാണ്. രണ്ടാം സ്‌ഥാനക്കാരായ മുഹമ്മദന് 37 പോയിന്റാണ് ഉള്ളത്.
കഴിഞ്ഞ മൽസരത്തിൽ നവാഗതരായ ശ്രീനിധി ക്ളബിനെതിരെ അപ്രതീക്ഷിത തോൽവി ഏറ്റു വാങ്ങിയതോടെയായിരുന്നു ഗോകുലത്തിന്റെ കിരീട കാത്തിരിപ്പ് നീണ്ടത്. സീസണിൽ ഗോകുലം നേരിട്ട ആദ്യ തോല്‍വി കൂടിയായിരുന്നു അത്.
മൽസരത്തിന്റെ ഒന്നാം പകുതിയില്‍ മികവ് പുലര്‍ത്താന്‍ കഴിയാത്തതാണ് തോല്‍വിക്ക് കാരണമായതെന്ന് കോച്ച് വിൻസെൻസോ ആൽബെർട്ടോ അന്നീസ് പറഞ്ഞു. മുഹമ്മദനെതിരെ സമനിലയ്‌ക്ക് വേണ്ടി കളിക്കില്ലെന്നും ഇദ്ദേഹം കൂട്ടിച്ചേർത്തു.
Read Also: സംസ്‌ഥാനത്ത് ഇന്ന് കുട്ടികൾക്കായി പ്രത്യേക കോവിഡ് വാക്‌സിനേഷൻ