ന്യൂഡെൽഹി: ഗൂഗിള്‍, ഫേസ്‍ബുക്ക് പ്രതിനിധികള്‍ പാർലമെന്ററി ഐടി സ്‌റ്റാൻഡിംഗ് കമ്മിറ്റിക്ക് മുൻപാകെ ഹാജരായി. ഇന്ത്യയിലെ നിയമങ്ങള്‍ കമ്പനികള്‍ കർശനമായി നടപ്പാക്കണമെന്ന് സമിതി നിർദ്ദേശം നല്‍കി. ട്വിറ്റർ പ്രതിനിധിയെ വിളിച്ച് വരുത്തിയതിന് പിന്നാലെയാണ് സമിതി ഗൂഗിളിനോടും ഫേസ്ബുക്കിനോടും ഹാജരാകാന്‍ ആവശ്യപ്പെട്ടത്.
ഡാറ്റാ സുരക്ഷയെയും, സ്വകാര്യതയെയും സംബന്ധിച്ച നിലവിലെ ന്യൂനതകൾ ഉടൻ പരിഹരിക്കണമെന്നും സമിതി ഗൂഗിൾ, ഫേസ്ബുക്ക് അധികൃതരോട് വ്യക്‌തമാക്കി. സമൂഹ മാദ്ധ്യമങ്ങളുടെ ദുരുപയോഗം സംബന്ധിച്ച വിഷയത്തിൽ വരും ദിവസങ്ങളിൽ തന്നെ യൂട്യൂബിന്റെയും മറ്റ് സോഷ്യൽ മീഡിയ കമ്പനികളുടെയും പ്രതിനിധികളെ വിളിച്ചു വരുത്താൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ.
ഇതിനിടെ കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദിന്റെയും, എംപി ശശി തരൂരിന്റെയും അക്കൗണ്ടുകൾ മരവിപ്പിച്ച സംഭവത്തിൽ സമിതി ട്വിറ്ററിനോട് റിപ്പോര്‍ട് തേടി . രണ്ട് ദിവസത്തിനകം വിഷയത്തിൽ വിശദീകരണം നല്‍കാനാണ് നിർദ്ദേശം. അതേസമയം, ഇന്ത്യയുടെ തെറ്റായ ഭൂപടം പ്രസിദ്ധീകരിച്ചതിന് ട്വിറ്ററിനെതിരെ ഉത്തര്‍പ്രദേശിലും മധ്യപ്രദേശിലും കേസുകളും രജിസ്‌റ്റർ ചെയ്‌തിട്ടുണ്ട്.
Read Also: ഡെൽഹിയിൽ അപൂർവ കോവിഡ് അനുബന്ധ രോഗം; 5 പേർ ആശുപത്രിയിൽ