ന്യൂഡെൽഹി: കാറുകളിൽ യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി കൂടുതൽ നടപടികൾ സ്വീകരിക്കാനൊരുങ്ങി അധികൃതർ. പുതിയ റിപ്പോർട്ട് പ്രകാരം എല്ലാ കാറുകളിലും രണ്ട് എയർബാഗ് നിർബന്ധമാക്കുന്നതിനുള്ള നീക്കത്തിലാണ് സർക്കാർ. 800 സിസിക്ക് മുകളിൽ ശേഷിയുള്ള വാഹനങ്ങൾക്ക് എബിഎസ് (ആന്റി-ലോക്ക് ബ്രേക്കിങ് സിസ്‌റ്റം) നിർബന്ധമാക്കിയതിന് പിന്നാലെയാണ് പുതിയ നിർദേശം.
2019 ജൂലായ് ഒന്നിന് ശേഷം ഇന്ത്യയിലെത്തിയിട്ടുള്ള ചെറു കാറുകളിൽ പോലും ഡ്രൈവർ സൈഡ് എയർബാഗ് നിർബന്ധമാക്കി ഉത്തരവിട്ടിരുന്നു. എന്നാൽ, പുതിയ സൂചനകൾ അനുസരിച്ച് ഇന്ത്യയിൽ ഇറങ്ങുന്ന ബജറ്റ് കാറുകളിൽ ഉൾപ്പെടെ ഡ്രൈവർ സൈഡിനൊപ്പം പാസഞ്ചർ സൈഡിലും എയർബാഗ് നൽകേണ്ടിവരുമെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.
ഈ നിർദേശം വാഹനങ്ങളുടെ സുരക്ഷാ സംവിധാനങ്ങളുമായി ബന്ധപ്പെട്ട സാങ്കേതിക കമ്മിറ്റി അംഗീകരിച്ചെന്നാണ് സൂചന. ഇതിന്റെ അടിസ്‌ഥാനത്തിൽ സുരക്ഷയുമായി ബന്ധപ്പെട്ട നിർദേശങ്ങൾ നൽകുന്ന ഓട്ടോമോട്ടീവ് ഇൻഡസ്ട്രീസ് സ്‌റ്റാൻഡേർഡ് ഭേദഗതി ചെയ്യാൻ സർക്കാർ കരട് വിജ്‌ഞാപനം പുറപ്പെടുവിച്ചുവെന്നും റിപ്പോർട്ടിൽ പറയുന്നു.
വാഹനത്തിന്റെ വിലയും നിർമാണച്ചെലവും കുറക്കാനായി സുരക്ഷാ സംവിധാനങ്ങളിൽ വിട്ടുവീഴ്‌ച വരുത്തുന്നതാണ് പൊതുവെയുള്ള കീഴ്‌വഴക്കം. ഇത് തടയാനാണ് പുതിയ നിദേശമെന്ന് അധികൃതർ പറയുന്നു.
Read Also: സമ്മർദ്ദ രാഷ്‌ട്രീയമില്ല; സോണിയ ഗാന്ധിയുടെ കത്തിൽ പ്രതികരിച്ച് സഞ്‌ജയ് റാവത്ത്