ന്യൂഡെൽഹി: കമ്പനികളിൽ നിന്ന് വാങ്ങുന്ന കോവിഡ് വാക്‌സിന്റെ വില പുതുക്കി കേന്ദ്ര സർക്കാർ. സെറം ഇന്‍സ്‌റ്റിറ്റ്യൂട്ടില്‍ നിന്ന് വാങ്ങുന്ന കോവിഷീല്‍ഡിന് നികുതി ഉൾപ്പടെ 215.15 രൂപയും ഭാരത് ബയോടെക്കില്‍ നിന്നു വാങ്ങുന്ന കൊവാക്‌സിന് 225.75 രൂപയുമാണ് പുതിയ വില. നേരത്തെ ഇത് 150 രൂപയായിരുന്നു.
നികുതി ഇല്ലാതെ 205 രൂപയാണ് കോവിഷീല്‍ഡിന്റെ വില, കൊവാക്‌സിന് 215 രൂപയും. നിലവില്‍ 150 രൂപക്കാണ് രണ്ടു വാക്‌സിനും കമ്പനികൾ കേന്ദ്ര സര്‍ക്കാരിന് നല്‍കുന്നത്. കേന്ദ്രത്തിനും സംസ്‌ഥാന സര്‍ക്കാരുകള്‍ക്കും സ്വകാര്യ ആശുപത്രികള്‍ക്കും വ്യത്യസ്‌ത വിലക്കാണ് കമ്പനികള്‍ വാക്‌സിന്‍ നല്‍കുന്നത്.
ജൂണ്‍ 21ന് പുതിയ വാക്‌സിന്‍ നയം നിലവില്‍ വന്ന ശേഷം സംസ്‌ഥാനങ്ങള്‍ക്കു വാക്‌സിന്‍ പൂര്‍ണമായും കേന്ദ്ര സര്‍ക്കാര്‍ നല്‍കുകയാണ്. സ്വകാര്യ ആശുപത്രികള്‍ മാത്രമാണ് ഇപ്പോള്‍ കമ്പനികളില്‍ നിന്ന് നേരിട്ടു വാക്‌സിൻ വാങ്ങുന്നത്. പുതിയ നയം അനുസരിച്ച് ഉൽപാദനത്തിന്റെ 75 ശതമാനവും കേന്ദ്ര സര്‍ക്കാര്‍ വാങ്ങും.
അതേസമയം, ഓഗസ്‌റ്റ് മുതല്‍ ഡിസംബര്‍ വരെ വിതരണം ചെയ്യുന്ന 66 കോടി ഡോസ് വാക്‌സിനുള്ള ഓര്‍ഡര്‍ സര്‍ക്കാര്‍ കമ്പനികൾക്ക് നല്‍കി. കോവിഷീല്‍ഡിന്റെ 37.5 കോടിയും കൊവാക്‌സിന്റെ 28.5 കോടിയും ഡോസ് ആണ് വാങ്ങുക.
Most Read: എൽജെഡിയിൽ വിമത നീക്കം; ശ്രേയാംസിന് എതിരെ ഒരു വിഭാഗം നേതാക്കൾ ഡെൽഹിയിൽ