എറണാകുളം: സംസ്‌ഥാനത്തെ നോക്കുകൂലി ചൂഷണം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതി. നോക്കുകൂലി വിഷയത്തിൽ വീണ്ടും ഇടപെട്ട് ജസ്‌റ്റിസ് ദേവൻ രാമചന്ദ്രനാണ് ഇക്കാര്യം വ്യക്‌തമാക്കിയത്. ചുമട്ടു തൊഴിലാളി നിയമം ഭേദഗതി ചെയ്യണമെന്നും, നിയമ ഭേദഗതി സംബന്ധിച്ച് നിലപാട് അറിയിക്കണമെന്നും കോടതി സർക്കാരിന് നിർദ്ദേശം നൽകുകയും ചെയ്‌തിട്ടുണ്ട്.
നോക്കുകൂലി സംബന്ധിച്ച ഹരജി ഡിസംബർ 8ആം തീയതി വീണ്ടും പരിഗണിക്കുമെന്നും ഹൈക്കോടതി അറിയിച്ചു. നോക്കുകൂലി ആവശ്യപ്പെടുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ കോടതി പോലീസിനും നിർദ്ദേശം നൽകിയിട്ടുണ്ട്. സംസ്‌ഥാന പോലീസ് മേധാവി ഇത് സംബന്ധിച്ച് സർക്കുലർ ഇറക്കണമെന്നും കോടതി നിർദ്ദേശിച്ചു.
നോക്കുകൂലി ആവശ്യപ്പെടുന്ന ആളുകൾക്കെതിരെ കേസെടുക്കണമെന്നും, ഇത് സംബന്ധിച്ച സർക്കുലർ എല്ലാ പോലീസ് സ്‌റ്റേഷനിലേക്കും ഡിജിപി അയക്കണമെന്നും കോടതി വ്യക്‌തമാക്കി. ലോകത്തെവിടെയും കേൾക്കാത്ത രീതിയാണ് കേരളത്തിൽ ഉള്ളതെന്നും, വെറുതെ നോക്കി നിന്ന് കൂലി വാങ്ങുന്നത് പണാപഹരണമായി കാണണമെന്നും ഹൈക്കോടതി അറിയിച്ചു.
Read also: നവവധുവിന്റെ ആത്‌മഹത്യ; റിപ്പോർട് തേടി വനിതാ കമ്മീഷൻ