തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡ് പ്രതിരോധം ഊര്‍ജിതമാക്കുന്നതിനായി ഉന്നതതല യോഗം ചേര്‍ന്നു. ചീഫ് സെക്രട്ടറി വിപി ജോയിയുടെ നേതൃത്വത്തിലാണ് കോവിഡ് കേസുകള്‍ വര്‍ധിച്ച പശ്‌ചാത്തലത്തിൽ യോഗം ചേർന്നത്. തിരഞ്ഞെടുപ്പ് കഴിഞ്ഞ സാഹചര്യത്തിലും എസ്എസ്എല്‍സി, പ്ളസ് ടു പരീക്ഷകള്‍ ആരംഭിക്കുന്ന സാഹചര്യത്തിലും ജാഗ്രത പാലിക്കണമെന്നാണ് യോഗത്തിന്റെ വിലയിരുത്തൽ.
തിരഞ്ഞെടുപ്പ് ഉദ്യോഗസ്‌ഥര്‍, പോളിംഗ് ഏജന്റുമാര്‍, തിരഞ്ഞെടുപ്പ് ക്യാംപയിനില്‍ സജീവമായി പങ്കെടുത്തവര്‍ എന്നിവര്‍ വളരെയേറെ ശ്രദ്ധിക്കണമെന്നും എന്തെങ്കിലും കോവിഡ് രോഗ ലക്ഷണങ്ങള്‍ കണ്ടാല്‍ സ്വയം നിരീക്ഷണത്തില്‍ കഴിയുകയും കോവിഡ് പരിശോധന നടത്തുകയും വേണമെന്ന് അധികൃതർ അറിയിച്ചു. 45 വയസ് കഴിഞ്ഞവര്‍ കോവിഡ് വാക്‌സിൻ എടുക്കണം. ഇതിനായി www.cowin.gov.in എന്ന വെബ്‌സൈറ്റില്‍ മുന്‍കൂട്ടി രജിസ്‌റ്റര്‍ ചെയ്യേണ്ടതാണ്.
അതേസമയം പരീക്ഷക്ക് പോകുമ്പോള്‍ വിദ്യാര്‍ഥികളും രക്ഷിതാക്കളും അധ്യാപകരും ഒരുപോലെ ശ്രദ്ധിക്കണമെന്നും യോഗം വിലയിരുത്തി. പരീക്ഷക്ക് പോകുമ്പോള്‍ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം:
- യാത്രാവേളയിലും പരീക്ഷാഹാളിലും മാസ്‌ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും ചെയ്യുക.
- പരീക്ഷയ്ക്ക് മുമ്പും ശേഷവും കൂട്ടുകാരുമൊത്ത് കൂട്ടംകൂടി നില്‍ക്കാതിരിക്കുക.
- മാതാപിതാക്കള്‍ കഴിവതും വിദ്യാര്‍ഥികളെ അനുഗമിക്കാതിരിക്കുക.
- പരീക്ഷാഹാളില്‍ പഠനോപകരണങ്ങള്‍ പരസ്‌പരം പങ്കുവെക്കാതിരിക്കുക.
- പരീക്ഷക്ക് ശേഷം ഹാളില്‍ നിന്ന് സാമൂഹ്യ അകലം പാലിച്ച് മാത്രം പുറത്തിറങ്ങുക.
- ക്വാറന്റെയ്ൻ സമയം പൂര്‍ത്തിയാക്കാത്തതും ചെറിയ രീതിയിലെങ്കിലും കോവിഡ് ലക്ഷണങ്ങളുള്ളതുമായ വിദ്യാര്‍ഥികള്‍ വിവരം പരീക്ഷാ കേന്ദ്രത്തില്‍ അറിയിക്കുക.
Read Also: ജോലി സ്‌ഥലങ്ങളിലും വാക്‌സിൻ ലഭ്യമാക്കാൻ കേന്ദ്ര സർക്കാർ തീരുമാനം