ചെന്നൈ: ഓണക്കാലമായതോടെ കേരളത്തിൽ കച്ചവടം പൊടിപൊടിക്കുകയാണ്. കോവിഡ് മാനദണ്ഡങ്ങളിൽ സർക്കാർ ഇളവ് നൽകിയതും കച്ചവടക്കാർക്ക് ആശ്വാസമായി. പതിവ് പോലെ പൂവ് മുതൽ പച്ചക്കറി വരെ കേരളത്തിലെ ഓണവിപണിയിലേക്ക് എത്തുന്നത് തമിഴ്‌നാട്ടിൽ നിന്നാണ്. എന്നാൽ, ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന തമിഴ് കച്ചവടക്കാർക്ക് നിരാശ മാത്രം ബാക്കി.
കേരളത്തിൽ പച്ചക്കറികൾക്കും പഴവർഗങ്ങൾക്കും ഓണക്കാലം ആയതോടെ വില ഇരട്ടിയായി വർധിച്ചെങ്കിലും തമിഴ്‌നാട്ടിലെ കർഷകർക്ക് കാര്യമായ ലാഭം ഒന്നും കിട്ടുന്നില്ല. കാര്യമായ വില ലഭിക്കാത്തതിനാൽ ഇവിടുത്തെ കർഷകരിൽ പലരും വിളവെടുപ്പ് നടത്താൻ പോലും മടിക്കുകയാണ്.
വെണ്ടയും വെള്ളരിയും കർഷകർ നൽകുന്നത് കിലോയ്‌ക്ക് 4 മുതൽ ആറു വരെ രൂപയ്‌ക്കാണ്. ഓണക്കാലമായാൽ ഉപ്പേരിക്കായി ഉപയോഗിക്കുന്ന പച്ച ഏത്തക്കയ്‌ക്ക് ആവശ്യക്കാർ ഏറെയാണ്. എന്നാൽ ഇതിന് കർഷകന് ലഭിക്കുന്നത് കിലോയ്‌ക്ക് 13 രൂപയും. വാഴക്കുലകൾ , ചെറിയ ഉള്ളി, പയർ, പച്ചമുളക്, വെള്ളരി തുടങ്ങിയ പച്ചക്കറികളുടെ വിളവെടുപ്പ് കാലമാണിത്.
നാലു രൂപയ്‌ക്ക് തമിഴ്‌നാട്ടിൽ ലഭിക്കുന്ന വെണ്ട തെങ്കാശിയിൽ നിന്ന് തിരുവനന്തപുരം, കൊല്ലം കോട്ടയം ജില്ലകളിൽ കർഷകർ തന്നെ എത്തിച്ചുനൽകുമ്പോൾ 9 രൂപ മാത്രമാണ് ലഭിക്കുന്നത്. എന്നാൽ, ഈ പച്ചക്കറികൾക്ക് ഇന്നത്തെ കേരളത്തിലെ വില കിലോക്ക് 60 രൂപയാണ്. 18 രൂപക്ക് ലഭിക്കുന്ന പച്ച ഏത്തക്കയ്‌ക്ക് ഓണവിപണിയിൽ 45 മുതൽ 50 രൂപ വരെയാണ് ഇപ്പോൾ വില.
ഓണക്കാലത്തെ കേരളത്തിലെ വിപണിയിൽ നിന്ന് നേട്ടമുണ്ടാക്കാൻ കഴിഞ്ഞില്ലെങ്കിൽ കടുത്ത പ്രതിസന്ധിയാവും തമിഴ് കർഷകർക്ക് നേരിടേണ്ടി വരിക. കേരളത്തിലെ കോവിഡ് സാഹചര്യം നേരത്തെ തന്നെ തമിഴ്‌നാട്ടിലെ പച്ചക്കറി കർഷകരെ ബാധിച്ചതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് ഓണവിപണിയിലെ തിരിച്ചടി. ഇടനിലക്കാർ കൊള്ളലാഭം കൊയ്യുന്നതായും സൂചനയുണ്ട്.
Also Read: എംഎസ്എഫ് നേതാക്കൾക്കെതിരായ ‘ഹരിത’യുടെ പരാതി; അന്വേഷണം വനിതാ ഇൻസ്‌പെക്‌ടർക്ക്