തിരുവനന്തപുരം: ഈ ഓണം സന്തോഷത്തിന്റേത് ആകരുതെന്ന് ചിലർ ആഗ്രഹിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സപ്ളൈകോ സ്‌റ്റോറുകളിൽ സാധനങ്ങൾ ഇല്ലെന്ന് പ്രചാരണം നടത്തി. ഒന്നോ രണ്ടോ സാധനങ്ങൾ തീർന്നപ്പോൾ അവിടെ ഒന്നുമില്ലെന്ന് വരുത്തിത്തീർക്കാൻ ചിലർ ശ്രമം നടത്തി. ഇവർ കണ്ടാലും കൊണ്ടാലും പഠിക്കില്ലെന്നും ഇത്തരം പ്രചാരങ്ങളെ തള്ളിയാണ് ജനം തുടർഭരണം നൽകിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.
സെക്രറട്ടറിയേറ്റ് ജീവനക്കാരുടെ ഓണാഘോഷത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘ഞാൻ ആരെയും ഉദ്ദേശിച്ചല്ല പറയുന്നത്. എന്തെല്ലാം പ്രചാരണം നടത്തി? സംസ്‌ഥാനത്ത് ഓണത്തിന് വിലക്കയറ്റം ഉണ്ടാകുമെന്ന് പറഞ്ഞു. എന്നാൽ, വിലക്കയറ്റം ദേശീയ ശരാശരിയിലും താഴെയാണ്. സർക്കാരിന്റെ വിപണി ഇടപെടലാണ് വിലക്കയത്തെ പിടിച്ചു നിർത്തുന്നത്. നടക്കില്ലെന്ന് പറഞ്ഞതെല്ലാം സർക്കാർ യാഥാർഥ്യമാക്കുകയാണ്. കള്ള പ്രചരണം നടത്തുന്നവർക്ക് നാണമില്ലെന്നും’ മുഖ്യമന്ത്രി വിമർശിച്ചു.
ക്ഷേമ പെൻഷൻ കൃത്യമായി ലഭിക്കുന്നു. സംതൃപ്‌തമായ ഓണനാളുകളിലേക്കാണ് നാം കടക്കുന്നത്. നവകേരളം സൃഷ്‌ടിക്കലാണ് നമ്മുടെ ലക്ഷ്യം. വികസിത രാജ്യങ്ങൾക്ക് തുല്യമായ ജീവിത നിലവാരത്തിലേക്കാണ് കേരളം പോകുന്നത്. 25 വർഷത്തിനുള്ളിൽ ഈ നേട്ടങ്ങൾ സ്വന്തമാക്കും. ചില നിക്ഷിപ്‌ത താൽപര്യക്കാർ ബോധപൂർവം തെറ്റായ പ്രചാരണം അഴിച്ചുവിടുന്നു. ഇവർ കണ്ടാലും കൊണ്ടാലും പഠിക്കില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
Most Read| പിവി അൻവറിന് ആശ്വാസം; കക്കാടംപൊയിലിലെ പാർക്ക് തുറക്കാൻ അനുമതി