ന്യൂഡെൽഹി: കനത്ത ചൂടിൽ ചുട്ടുപൊള്ളി ഉത്തരേന്ത്യൻ സംസ്‌ഥാനങ്ങൾ. താപനില കൂടുതൽ റിപ്പോർട് ചെയ്‌ത സാഹചര്യത്തിൽ ഉത്തരേന്ത്യൻ സംസ്‌ഥാനങ്ങളിൽ ഓറഞ്ച് അലർട് പ്രഖ്യാപിച്ചിരിക്കുകയാണ്. ഉഷ്‌ണതരംഗം രൂക്ഷമാകുന്ന ഡെൽഹി, രാജസ്‌ഥാൻ അടക്കമുള്ള സംസ്‌ഥാനങ്ങളിൽ താപനില റെക്കോർഡ് കടന്നേക്കുമെന്നാണ് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നത്.
ഡെൽഹിയിൽ ഇന്നലെയും യെല്ലോ അലർട് പ്രഖ്യാപിച്ചിരുന്നു. 12 വർഷത്തിനിടയിൽ രേഖപ്പെടുത്തുന്ന ഏറ്റവും കനത്ത ചൂടിലാണ് ഡെൽഹി. ഇന്ന് 44 ഡിഗ്രി സെൽഷ്യസ് ചൂടാണ് ഡെൽഹിയിൽ രേഖപ്പെടുത്തിയിരിക്കുന്നത്. 2010ൽ 43.7 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയതാണ് ഏപ്രിൽ മാസത്തെ ഇതുവരെയുള്ള റെക്കോർഡ് ചൂട്.
ഡെൽഹിയിൽ ഈ ആഴ്‌ച മുഴുവൻ പൊടിക്കാറ്റും, ഉഷ്‌ണതരംഗവും അനുഭവപ്പെടും. രാജസ്‌ഥാൻ, മധ്യപ്രദേശ്, മഹാരാഷ്‌ട്രയിലെ വിദർഭ മേഖലകളിലും ഓറഞ്ച് അലർട് പ്രഖ്യാപിച്ചിട്ടുണ്ട്. രണ്ട് ഡിഗ്രി വരെ ഉയർന്ന് അടുത്ത നാല് ദിവസം കൂടി ചൂട് കനക്കുമെന്നാണ് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഉച്ച സമയങ്ങളിൽ ആളുകൾ പുറത്തിറങ്ങുന്നത് കുറക്കണമെന്നാണ് നിർദ്ദേശം.
Most Read: നടിയെ ആക്രമിച്ച കേസ്; നടൻ രവീന്ദ്രന്റെ സത്യാഗ്രഹം തുടങ്ങി