വയനാട്: ജില്ലയിൽ നായാട്ടു സംഘങ്ങൾ വർധിക്കുന്നതായി റിപ്പോർട്. ജില്ലയിലെ വനാതിർത്തികൾ കേന്ദ്രീകരിച്ചാണ് നായാട്ടു സംഘങ്ങൾ വ്യാപകമാകുന്നത്. കഴിഞ്ഞ നാല് മാസത്തിനിടെ നാല് നായാട്ടു സംഘങ്ങളെയാണ് വനംവകുപ്പിന്റെ നേതൃത്വത്തിൽ പിടികൂടിയത്. ഇത്രയും കേസുകളിലായി 16 പേർ അറസ്‌റ്റിലായിട്ടുണ്ട്. തിരുനെല്ലി, ബീനാച്ചി എസ്‌റ്റേറ്റ്, തവിഞ്ഞാൽ, മുത്തങ്ങ, മേപ്പാടി, പുൽപ്പള്ളി മേഖലകളിലാണ് സംഘങ്ങൾ സജീവമായിട്ടുള്ളത്.
അതേസമയം, വയനാട്-കോഴിക്കോട് അതിർത്തിയിലെ വനമേഖലയിലും സംഘത്തിന്റെ സാന്നിധ്യമുണ്ട്. ഇന്നലെ ബീനാച്ചി എസ്‌റ്റേറ്റിലും വേട്ടക്കാർ പിടിയിലായി. സെപ്റ്റംബർ ആദ്യവാരം കുറിച്യാട് ചെതലയം വനാതിർത്തിയിൽ മാനവേട്ട നടത്തിയ രണ്ടുപേരും പാമ്പ്ര എസ്‌റ്റേറ്റ് കേന്ദ്രീകരിച്ച് നാടൻവാറ്റും മൃഗവേട്ടയും നടത്തിയ ആറംഗ സംഘവും പിടിയിലായിരുന്നു. കൂടാതെ കേഴമാനിനെ വേട്ടയാടി ഇറച്ചി വിൽപന നടത്തിയവരെ കഴിഞ്ഞ ആഴ്‌ചയും വനംവകുപ്പ് പിടികൂടിയിട്ടുണ്ട്.
രാത്രികാലങ്ങളിൽ വനത്തിനുള്ളിൽ തമ്പടിക്കുന്ന സംഘം നാടൻ കെണിയും തോക്കും ഉപയോഗിച്ചാണ് മൃഗങ്ങളെ വേട്ടയാടുന്നത്. കൂടാതെ, സ്‌പ്രിങ് കെണിയും വൈദ്യുത കെണിയും ഒരുക്കിയും മൃഗങ്ങളെ വേട്ടയാടുന്ന സംഘങ്ങളും ഉണ്ട്. ജില്ലയിൽ വിനോദ സഞ്ചാരികളെ കേന്ദ്രീകരിച്ച് ഇറച്ചി വിൽപനയും വ്യാപകമാണ്. നായാട്ടു സംഘവുമായി ബന്ധപ്പെട്ട വിവിധ കേസുകളിൽ ഉൾപ്പെട്ട കൂടുതൽ ആളുകൾക്കായി വനംവകുപ്പിന്റെ നേതൃത്വത്തിൽ അന്വേഷണം നടത്തി വരികയാണ്.
Read Also: ഭവാനിപ്പൂർ തിരഞ്ഞെടുപ്പിന് സ്‌റ്റേയില്ല; ഹരജി തള്ളി