തിരുവനന്തപുരം: കോണ്‍ഗ്രസായിരുന്നു ഇപ്പോള്‍ ഇന്ത്യ ഭരിക്കുന്നതെങ്കില്‍ 75 രൂപക്ക് പെട്രോള്‍ ലഭിക്കുമായിരുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് പദ്‌മജ വേണുഗോപാല്‍. അന്താരാഷ്‌ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില ഇടിയുമ്പോഴും ഇന്ത്യയില്‍ പെട്രോള്‍ വില കുത്തനെ ഉയരുകയാണെന്നും പദ്‌മജ പറഞ്ഞു.
ഫേസ്ബുക്കിലൂടെ ആയിരുന്നു പദ്‌മജയുടെ പ്രസ്‌താവന. “2014 മെയ് മാസത്തിൽ നരേന്ദ്ര മോദി പ്രധാനമന്ത്രിപദം ഏറ്റെടുക്കുമ്പോള്‍ അന്താരാഷ്‌ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില ബാരലിന് 110 ഡോളറായിരുന്നു. അന്ന് ഡെൽഹിയിൽ പെട്രോള്‍ വില 71 രൂപ 51 പൈസയും, ഡീസല്‍ വില 57 രൂപ 28 പൈസയും മാത്രം ആയിരുന്നു. 14 രൂപ 23 പൈസ പെട്രോളും ഡീസലും തമ്മില്‍ വ്യത്യാസം ഉണ്ടായിരുന്നു. ഇന്ന് ക്രൂഡ് ഓയില്‍ വില 102 ഡോളര്‍ മാത്രമുള്ളപ്പോള്‍ പെട്രോളിന് 115 രൂപയും തൊട്ടുപിന്നാലെ ഡീസല്‍ വിലയും.
2014ന് ശേഷം അന്താരാഷ്‌ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുത്തനെ ഇടിയുന്ന ഒരു പ്രതിഭാസമാണ് നാം കണ്ടത്. 40 ഡോളറിലേക്ക് ക്രൂഡ് ഓയില്‍ വില കൂപ്പുകുത്തിയപ്പോള്‍ പോലും ഇന്ധന വിലയില്‍ ജനങ്ങള്‍ക്ക് പ്രയോജനം ലഭിച്ചില്ല. അതിന് കാരണം എന്ത്?”- പദ്‌മജ ചോദിച്ചു.
കോൺഗ്രസ് ഭരിച്ചിരുന്ന കാലത്ത് അന്താരാഷ്‌ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില 147.27 ഡോളറിൽ എത്തിയപ്പോൾ പോലും അന്ന് കേന്ദ്ര സർക്കാരിന് ഒരു ലിറ്റർ പെട്രോളിന് 9 രൂപ 48 പൈസയും, ഡീസലിന് 3 രൂപ 47 പൈസയും ആണ് എക്‌സയിസ് ഡ്യൂട്ടി ലഭിച്ചിരുന്നത്… പക്ഷെ മോദി സർക്കാർ ക്രൂഡ് ഓയിൽ വില അന്താരാഷ്‌ട്ര വിപണിയിൽ കുറയുമ്പോൾ മറ്റു നികുതികൾ കൂട്ടി പെട്രോളിനും ഡീസലിനും വില കൂട്ടികൊണ്ട് ഇരുന്നു, അതുകൊണ്ട് ക്രൂഡ് ഓയിൽ വില കുറഞ്ഞതിന്റെ പ്രയോജനം ജനങ്ങൾക്ക് ലഭിച്ചില്ല…; പദ്‌മജ പറഞ്ഞു.
അതേസമയം, ഇന്നും രാജ്യത്ത് ഇന്ധന വില വര്‍ധിപ്പിച്ചിട്ടുണ്ട്. പെട്രോള്‍ ലിറ്ററിന് 87 പൈസയും ഡീസൽ ലിറ്ററിന് 84 പൈസയുമാണ് വര്‍ധിച്ചത്. 15 ദിവസത്തിനിടെ പെട്രോളിന് 10 രൂപ 2 പൈസയും ഡീസലിന് 9 രൂപ 65 പൈസയുമാണ് കൂട്ടിയത്.
Most Read: വിദ്യാഭ്യാസ നയരൂപീകരണം; കുട്ടികൾക്കും അഭിപ്രായം രേഖപ്പെടുത്താം- മന്ത്രി വി ശിവൻകുട്ടി