കോഴിക്കോട്: വെള്ളിമാടുകുന്ന് ചില്‍ഡ്രന്‍സ് ഹോമിന്റെ അറ്റകുറ്റപ്പണിക്കായി അടിയന്തര നടപടി സ്വീകരിക്കുമെന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്. ചില്‍ഡ്രന്‍സ് ഹോം പെയിന്റ് ചെയ്യുന്നതിനായി 22 ലക്ഷം അനുവദിച്ചു.
കെട്ടിടം ഉള്‍പ്പടെയുള്ളവയുടെ നവീകരണം സംബന്ധിച്ച് വിശദമായ റിപ്പോര്‍ട് സമര്‍പ്പിക്കുന്നതിനായി പൊതുമരാമത്ത് കെട്ടിട നിര്‍മാണ വിഭാഗം എക്‌സിക്യൂട്ടീവ് എന്‍ജിനീയറെ ചുമതലപ്പെടുത്തിയതായും മന്ത്രി പറഞ്ഞു. ചില്‍ഡ്രന്‍സ് ഹോം സന്ദര്‍ശിച്ച ശേഷം മാദ്ധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ചില്‍ഡ്രന്‍സ് ഹോമുമായി ബന്ധപ്പെട്ട് സാമൂഹ്യ അന്തരീക്ഷത്തില്‍ തന്നെ മാറ്റം വരേണ്ടതുണ്ട്. ഒരു പോസിറ്റീവ് എനര്‍ജിയിലേക്ക് കുട്ടികളെ എത്തിക്കണമെങ്കില്‍ കാലാനുസൃതമായ നവീകരണ പ്രവര്‍ത്തനങ്ങള്‍ അനിവാര്യമാണ്. കുട്ടികള്‍ക്ക് കളിക്കുന്നതിന് കളിസ്‌ഥലങ്ങളും ഷട്ടില്‍ കോര്‍ട്ടും പൂന്തോട്ടം ഉള്‍പ്പെടെയുള്ളവ വേണം എന്ന ആവശ്യം ഇന്ന് നടന്ന ചര്‍ച്ചയില്‍ ഉയര്‍ന്നിട്ടുണ്ട്’, മന്ത്രി വ്യക്‌തമാക്കി.
ചില്‍ഡ്രന്‍സ് ഹോം കെട്ടിടത്തിന്റെ നിര്‍മാണവും പരിപാലനവും പൊതുമരാമത്ത് വകുപ്പിനാണെങ്കിലും ഹോമിന്റെ പ്രവര്‍ത്തനം സംബന്ധിച്ച കാര്യങ്ങള്‍ തീരുമാനമെടുക്കേണ്ടത് സാമൂഹ്യക്ഷേമ വകുപ്പാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി. അതുകൊണ്ട് തന്നെ ബന്ധപ്പെട്ട മന്ത്രിയുമായി ചര്‍ച്ച നടത്തി നവീകരണം സംബന്ധിച്ച കാര്യങ്ങളില്‍ അന്തിമ തീരുമാനം സ്വീകരിക്കുമെന്നും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.
കഴിഞ്ഞ ബുധനാഴ്‌ചയാണ് ചില്‍ഡ്രന്‍സ് ഹോമില്‍ നിന്നും 6 പെണ്‍കുട്ടികള്‍ ചാടിപ്പോയത്. ഇവരില്‍ നാലുപേരെ മലപ്പുറത്ത് നിന്നും രണ്ടുപേരെ ബെംഗളൂരുവില്‍ നിന്നുമാണ് കണ്ടെത്തിയത്. അതേസമയം, സംഭവത്തില്‍ ഹോം സൂപ്രണ്ടിനും പ്രൊട്ടക്ഷന്‍ ഓഫിസര്‍ ഇൻസ്‌റ്റിട്യൂഷൻ കെയറിനുമെതിരെ നടപടി എടുത്തിട്ടുണ്ട്. ഹോം സൂപ്രണ്ട് സല്‍മയെ സ്‌ഥലം മാറ്റി. വനിതാ ശിശു വികസന വകുപ്പാണ് നടപടിയെടുത്തിരിക്കുന്നത്. സംഭവത്തില്‍ കര്‍ശന നടപടി സ്വീകരിക്കാന്‍ ആരോഗ്യ മന്ത്രി വനിതാ ശിശു വികസന വകുപ്പിന് നേരത്തെ നിര്‍ദ്ദേശം നല്‍കിയിരുന്നു.
Most Read: കൈക്കൂലി ആരോപണം; കാലിക്കറ്റ് സർവകലാശാല ജീവനക്കാരന് സസ്‌പെൻഷൻ