കോഴിക്കോട്: വെള്ളിമാടുകുന്ന് ബോയ്‌സ് ഹോമിൽ നിന്ന് നാല് കുട്ടികൾ ചാടിപ്പോയി. 16 വയസുള്ള രണ്ടു കുട്ടികളും 15 വയസുള്ള രണ്ടു കുട്ടികളുമാണ് ചാടിപ്പോയത്. ഇതിൽ മൂന്ന് പേർ കോഴിക്കോട് സ്വദേശികളാണ്. ഒരാൾ ഉത്തർപ്രദേശ് സ്വദേശിയാണ്. ഇവർക്കായുള്ള അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. സംസ്‌ഥാനത്തെ എല്ലാ പോലീസ് സ്‌റ്റേഷനുകൾക്കും അർപിഎഫിനും കുട്ടികളുടെ വിവരം കൈമാറിയിട്ടുണ്ട്.
രാവിലെ അഞ്ചരയോടെ വാർഡൻ മുറിയിൽ പരിശോധന നടത്തിയിരുന്നു. പായിൽ മൂടിപ്പുതച്ചു കിടന്നുറങ്ങുന്ന പോലെ കണ്ടു. എന്നാൽ, രാവിലെ ഭക്ഷണം കഴിക്കാൻ എത്താത്തതിനെ തുടർന്ന് വീണ്ടും പരിശോധിച്ചപ്പോഴാണ് പായയിൽ തലയിണ പുതപ്പുകൊണ്ട് മൂടിവെച്ചതാണെന്നാണ് മനസിലായത്. ശുചിമുറിയുടെ വെന്റിലേറ്റർ ഗ്രിൽ തകർത്താണ് കുട്ടികൾ പുറത്തേക്ക് കടന്നത്. മുമ്പ് അന്തേവാസികളായി ഉണ്ടായിരുന്ന രണ്ടുപേരുടെ സഹായം ഇവർക്ക് ലഭിച്ചിട്ടുണ്ട്.
ആറുപേരുടെയും ദൃശ്യങ്ങൾ സിസിടിവിയിൽ ഉണ്ട്. ഇന്നലെ രാത്രി 8.45 ഓടെയാണ് ഗ്രിൽ തകർത്തത്. രാത്രി 11 മണിയോടെ കുട്ടികൾ പുറത്ത് കടന്നു. ആറരയോടെയാണ് ചേവായൂർ പോലീസിൽ പരാതി നൽകുന്നത്. തുടർന്നാണ് അന്വേഷണം ആരംഭിച്ചത്. രക്ഷപ്പെട്ട ഒരു കുട്ടിക്കെതിരെ വെള്ളയിൽ പോലീസ് സ്‌റ്റേഷനിൽ കേസുണ്ടെന്നും സംശയിക്കുന്നുണ്ട്. അതേസമയം, സംഭവ സമയത്ത് സൂപ്രണ്ട് സ്‌ഥലത്ത് ഉണ്ടായിരുന്നില്ലായെന്നാണ് മറ്റു ജീവനക്കാർ പറയുന്നത്.
Most Read: ‘കെപിസിസി അധ്യക്ഷ സ്‌ഥാനം ഒഴിയാൻ തയ്യാർ’; ചർച്ച നടക്കുന്നുവെന്ന് കെ സുധാകരൻ