ന്യൂഡെൽഹി: ഇന്ത്യയിൽ 5 പേരിൽ കൂടി ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസ് സ്‌ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ആകെ ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസ് ബാധിതരുടെ എണ്ണം 25 ആയി. ഉത്തർപ്രദേശിലാണ് രാജ്യത്ത് ആദ്യമായി കൊറോണ വൈറസിന്റെ വകഭേദം സ്‌ഥിരീകരിച്ചത്. വൈറസ് സ്‌ഥിരീകരണത്തെ തുടർന്ന് കർശന പരിശോധനയാണ് നടപ്പാക്കുന്നത്. യുകെയിൽ നിന്നും യൂറോപ്യൻ യൂണിയനിൽ നിന്നും രാജ്യത്ത് എത്തുന്നവരെ കർശന പരിശോധനക്ക് വിധേയമാക്കുന്നുണ്ട്.
യുകെയിൽ സ്‌ഥിരീകരിച്ച കൊറോണ വൈറസിന്റെ ജനിതകമാറ്റം സംഭവിച്ച വകഭേദം അതിവേഗം പടരുന്നതാണ്. നിലവിൽ ഉണ്ടായിരുന്ന വൈറസിനേക്കാൾ 70 ശതമാനം അധിക വേഗത്തിൽ ഈ വൈറസ് പടരുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇതിനിടെ, വകഭേദം സംഭവിച്ച കൊറോണ വൈറസ് സ്‌ഥിരീകരിച്ചതിനെ തുടർന്ന് ജനുവരി 7 വരെ യുകെയിൽ നിന്നുള്ള വിമാനങ്ങൾക്ക് രാജ്യത്ത് നിരോധനം ഏർപ്പെടുത്തി.
അതേസമയം, ഇന്ത്യയിൽ കോവിഡ് വാക്‌സിൻ ഉടനെത്തുമെന്നാണ് റിപ്പോർട്ടുകൾ. വാക്‌സിന് അംഗീകാരം നൽകുന്നതിനായുള്ള വിദഗ്‌ധ സമിതി യോഗം ജനുവരി ഒന്നിന് വീണ്ടും ചേരും.
Read also: കൊറോണ വൈറസിന്റെ വകഭേദം; ഒമാനിൽ എത്തുന്ന എല്ലാവർക്കും ക്വാറന്റയിൻ നിർബന്ധം