ന്യൂഡെൽഹി: മാലദ്വീപിൽ നിന്ന് ഇന്ത്യൻ സൈന്യത്തെ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടു പ്രസിഡണ്ട് മുഹമ്മദ് മുയിസു. മാർച്ച് 15ന് മുൻപ് ഇന്ത്യൻ സൈന്യത്തെ പിൻവലിക്കണമെന്നാണ് മുന്നറിയിപ്പ്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ മാലദ്വീപ് മന്ത്രി നടത്തിയ അപകീർത്തികരമായ പരാമർശങ്ങളുടെ പേരിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളായ സാഹചര്യത്തിലാണ് പുതിയ നടപടി.
മുഹമ്മദ് മുയിസു അധികാരത്തിലേറിയത് മുതൽ മാലദ്വീപിലെ ഇന്ത്യൻ സൈന്യത്തിന്റെ സാന്നിധ്യം കുറയ്‌ക്കണമെന്ന് ആവശ്യപ്പെടുന്നുണ്ട്. എന്നാൽ, ഇതുവരെ സമയപരിധി നൽകിയിരുന്നില്ല. കടൽ സുരക്ഷയ്‌ക്കും ദുരന്ത നിവാരണത്തിനുമായാണ് ഇന്ത്യൻ സൈന്യം മാലദ്വീപിലുള്ളത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലക്ഷദ്വീപ് സന്ദർശനത്തിനെതിരെ മാലദ്വീപ് മന്ത്രി നടത്തിയ മോശം പരാമർശത്തിന് പിന്നാലെയാണ് മാലിദ്വീപുമായുള്ള ഇന്ത്യയുടെ ബന്ധത്തിൽ വിള്ളൽ വന്നത്. വിവാദ പരാമർശം നടത്തിയ മാലദ്വീപ് യുവജനകാര്യ മന്ത്രി മറിയം ഷിവുനയെയും മന്ത്രിമാരായ മാൽഷ, ഹസൻ സിഹാൻ എന്നിവരെയും മാലദ്വീപ് പ്രസിഡണ്ട് സസ്‌പെൻഡ് ചെയ്‌തിരുന്നു.
ഇത് സംബന്ധിച്ച ട്വീറ്റുകളും നീക്കം ചെയ്‌തിരുന്നു. ചൈനയുമായി കൂടുതൽ അടുക്കാനുള്ള നീക്കം നടക്കുന്നതിനിടെയാണ് മാലദ്വീപ് മന്ത്രിമാർ നരേന്ദ്ര മോദിക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയത്. എന്തൊരു കോമാളി, ഇസ്രയേലിന്റെ പാവ മിസ്‌റ്റർ നരേന്ദ്ര മോദി ലൈഫ് ജാക്കറ്റ് ഉപയോഗിച്ച് ഡൈവ് ചെയ്യുന്നു’ എന്നാണ് മറിയം എക്‌സ് പ്‌ളാറ്റ്‌ഫോമിൽ മോദിയുടെ ലക്ഷദ്വീപ് സന്ദർശനത്തിന്റെ വിഡിയോ പങ്കുവച്ച് കുറിച്ചത്.
സംഭവത്തിൽ ഇന്ത്യ മാലദ്വീപിനെ അതൃപ്‍തി അറിയിച്ചിരുന്നു. പിന്നീട് പോസ്‌റ്റ് റിമൂവ് ചെയ്‌ത്, സംഭവത്തിൽ വിശദീകരണവുമായി മാലദ്വീപ് സർക്കാർ രംഗത്തെത്തിയിരുന്നു. മന്ത്രിയുടേത് വ്യക്‌തിപരമായ അഭിപ്രായമാണെന്നും സർക്കാരിന്റെ നിലപാടല്ലെന്നും അവർ പ്രസ്‌താവനയിൽ അറിയിച്ചു.
മന്ത്രിമാരുടെ പരാമർശത്തിനെതിരെ, ‘മാലദ്വീപിനെ ബഹിഷ്‌കരിക്കുക’ എന്ന ആഹ്വാനവുമായി നിരവധി ആളുകളാണ് സാമൂഹിക മാദ്ധ്യമങ്ങളിലൂടെ രംഗത്തെത്തിയത്. മാലദ്വീപിൽ അവധി ആഘോഷിക്കാനുള്ള തീരുമാനം റദ്ദാക്കിയെന്നും നിരവധിപ്പേർ അറിയിച്ചു. വിമാനടിക്കറ്റ് റദ്ദാക്കിയതിന്റേത് ഉൾപ്പെടെ ചിത്രങ്ങൾ സഹിതമാണ് ചിലർ സാമൂഹിക മാദ്ധ്യമങ്ങളിൽ പ്രതികരിച്ചത്.
ഇതിനിടെ, ചൈന സന്ദർശിച്ച മുയിസു 20 സുപ്രധാന കരാറുകളിൽ ഒപ്പുവെച്ചിരുന്നു. കൂടാതെ, മാലദ്വീപിലേക്ക് കൂടുതൽ വിനോദ സഞ്ചാരികളെ അയക്കണമെന്ന് ചൈനയോട് അഭ്യർഥിക്കുകയും ചെയ്‌തിരുന്നു. ഇന്ത്യൻ വിനോദ സഞ്ചാരികൾ യാത്ര റദ്ദാക്കിയതിന്റെ പശ്‌ചാത്തലത്തിലാണ് കൂടുതൽ സഞ്ചാരികളെ അയക്കാൻ ചൈനയോട് അഭ്യർഥിച്ചിരിക്കുന്നത്.
Most Read| കോടികളുടെ പാരമ്പര്യ സ്വത്ത്; ആവശ്യക്കാർക്ക് വിതരണം ചെയ്യാനൊരുങ്ങി 31-കാരി