കാബൂൾ: അഫ്‌ഗാനിസ്‌ഥാൻ തലസ്‌ഥാനമായ കാബൂളിൽ നിന്നും ഇന്ത്യക്കാരനെ തട്ടികൊണ്ട് പോയതായി റിപ്പോർട്. കാബൂളിൽ മെഡിക്കൽ ഷോപ്പ് നടത്തുന്ന ബൻസൂരി ലാൽ അരന്ദ(50)യെയാണ് തോക്ക് ചൂണ്ടി തട്ടികൊണ്ട് പോയത്. ഇന്ത്യൻ വേൾഡ് ഫോറം പ്രസിഡണ്ട് പുനീത് സിംഗ് ആണ് ഇക്കാര്യം വ്യക്‌തമാക്കിയത്.
ഇന്നലെ രാവിലെയോടെ പതിവ് പോലെ കട തുറക്കാൻ എത്തിയതായിരുന്നു ബൻസുരി ലാലും അദ്ദേഹത്തിന്റെ ജീവനക്കാരനും. തുടർന്ന് കടയുടെ അടുത്തു വച്ച് ഇരുവരെയും തോക്കുചൂണ്ടി തട്ടിക്കൊണ്ടു പോവുകയായിരുന്നു. അഞ്ച് പേരടങ്ങുന്ന സംഘമാണ് കാബൂളിലെ കർതെ പർവാൻ പ്രദേശത്തുനിന്ന് ബൻസുരി ലാലിനെ തട്ടിക്കൊണ്ടുപോയതെന്ന് വ്യക്‌തമാക്കി അകാലിദൾ ദേശീയ വക്‌താവ് മജ്‌ഞീന്ദർ സിംഗ് സിർസ രംഗത്തെത്തിയിരുന്നു.
ബാൻസുരി ലാലിന്റെ കുടുംബം മുഴുവനും ഡെൽഹിയിലാണ് താമസിക്കുന്നത്. സംഭവത്തെ തുടർന്ന് ഇക്കാര്യം വിദേശകാര്യ മന്ത്രാലയത്തെ അറിയിച്ചിട്ടുണ്ടെന്നും, എത്രയും വേഗം ഇടപെടൽ ഉണ്ടാകണമെന്ന് അഭ്യർഥിച്ചതായും പുനീത് സിംഗ് വ്യക്‌തമാക്കി. അതിനിടയിൽ ബാൻസുരി ലാലിന്റെ ജീവനക്കാരൻ തട്ടികൊണ്ട് പോയ സംഘത്തിന്റെ കയ്യിൽ നിന്നും രക്ഷപെട്ടതായും റിപ്പോർട്ടുകളുണ്ട്.
Read also: ‘ഞങ്ങൾക്കിവിടെ ശ്വാസംമുട്ടുന്നു, വീടുകയറി ഭീഷണി’; ഹത്രസ് കുടുംബത്തിന്റെ ജീവിതം ഇങ്ങനെ