ഇന്ത്യയുടെ വെസ്‌റ്റ് ഇൻഡീസ് പര്യടനം ഇന്നുമുതൽ ആരംഭിക്കും. മൂന്ന് മൽസരങ്ങളടങ്ങിയ ഏകദിന പരമ്പരയോടെയാണ് പര്യടനം ആരംഭിക്കുക. പരമ്പരയിലെ ആദ്യ മൽസരം ഇന്ത്യൻ സമയം രാത്രി ഏഴിന് ട്രിനിഡാഡിലെ ക്വീൻസ് പാർക്ക് ഓവലിൽ ആരംഭിക്കും. മലയാളി താരം സഞ്‌ജു സാംസൺ 16 അംഗ ടീമിൽ ഇടംപിടിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം ജൂലായ് മാസത്തിൽ ശ്രീലങ്കക്കെതിരെയാണ് സഞ്‌ജു ആദ്യമായും അവസാനമായും കളിച്ച ഏകദിന മൽസരം. കളിയിൽ താരം 46 റൺസെടുത്ത് പുറത്തായിരുന്നു.
ശിഖർ ധവാൻ ക്യാപ്‌റ്റനാവുമ്പോൾ താരം തന്നെ ഒരു ഓപ്പണറാവും. ഇഷാൻ കിഷൻ, ഋതുരാജ് ഗെയ്‌ക്‌വാദ്, ശുഭ്‌മാൻ ഗിൽ എന്നീ മൂന്ന് ഓപ്പണർമാരിൽ ഒരാൾ ധവാനൊപ്പം ഇറങ്ങും. കിഷന് തന്നെ നറുക്ക് വീഴാനാണ് സാധ്യത. ശുഭ്‌മാൻ ഗിൽ മൂന്നാം നമ്പറിലും ശ്രേയാസ് അയ്യർ നാലാം നമ്പറിലും കളിച്ചേക്കും. ദീപക് ഹൂഡയോ സഞ്‌ജുവോ ആകും അഞ്ചാം നമ്പറിൽ. സമീപകാല ഫോം പരിഗണിക്കുമ്പോൾ ഹൂഡയ്‌ക്ക് നറുക്ക് വീഴാനാണ് കൂടുതൽ സാധ്യത. സൂര്യകുമാർ യാദവ് ആറാം നമ്പറിലും രവീന്ദ്ര ജഡേജ ഏഴാം നമ്പറിലും കളിച്ചേക്കും.
സൂര്യ അഞ്ചാം നമ്പറിൽ കളിച്ച് ഹൂഡ ആറാം നമ്പറിൽ ഇറങ്ങാനും ഇടയുണ്ട്. അക്‌സർ പട്ടേലിനെയും പരിഗണിച്ചേക്കും. ശാർദ്ദുൽ താക്കൂർ, മുഹമ്മദ് സിറാജ്, ആവേശ് ഖാൻ അല്ലെങ്കിൽ പ്രസിദ്ധ് കൃഷ്‌ണ എന്നീ പേസർമാർക്കൊപ്പം യുസ്‌വേന്ദ്ര ചഹാൽ ആവും സ്‌പെഷ്യലിസ്‌റ്റ് സ്‌പിന്നർ.
ശക്‌തമായ ടീമിനെയാണ് വെസ്‌റ്റ് ഇൻഡീസ് അണിനിരത്തുക. ടീമിൽ തിരികെയെത്തിയ ജേസൻ ഹോൾഡർ അവസാന ഇലവനിൽ കളിക്കാനിടയുണ്ട്. കീമോ പോൾ പരുക്കിൽ നിന്ന് മുക്‌തനായെങ്കിലും താരം കളിച്ചേക്കില്ല. നിക്കോളാസ് പൂരാനാണ് ടീമിനെ നയിക്കുക. വിക്കറ്റ് കീപ്പർ ഷായ് ഹോപ്പിന്റെ പ്രകടനം വിൻഡീസിന് ഏറെ നിർണായകമാവും.
Most Read: അഞ്ച് വർഷത്തിനുള്ളിൽ പെട്രോൾ ഒഴിവാക്കും; ബദൽ നീക്കം വേഗത്തിലാക്കി ഇന്ത്യ