മാലെ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലക്ഷദ്വീപ് സന്ദർശനത്തിനെതിരെ നടത്തിയ വിവാദ പരാമർശം വിവാദമായതിന് പിന്നാലെ മാലദ്വീപ് മന്ത്രി മറിയം ഷിവുനയെ സസ്‌പെൻഡ് ചെയ്‌തു. മന്ത്രിമാരായ മാൽഷ, ഹസൻ സിഹാൻ എന്നിവരെയും മാലദ്വീപ് സർക്കാർ സസ്‌പെൻഡ് ചെയ്‌തതായാണ് റിപ്പോർട്ട്. ‘എന്തൊരു കോമാളി, ഇസ്രയേലിന്റെ പാവ മിസ്‌റ്റർ നരേന്ദ്ര മോദി ലൈഫ് ജാക്കറ്റ് ഉപയോഗിച്ച് ഡൈവ് ചെയ്യുന്നു’ എന്നാണ് മറിയം എക്‌സ് പ്‌ളാറ്റ്‌ഫോമിൽ മോദിയുടെ ലക്ഷദ്വീപ് സന്ദർശനത്തിന്റെ വിഡിയോ പങ്കുവച്ച് കുറിച്ചത്.
സംഭവത്തിൽ ഇന്ത്യ മാലദ്വീപിനെ അതൃപ്‍തി അറിയിച്ചിരുന്നു. പിന്നീട് റിമൂവ് ചെയ്‌ത ഈ പോസ്‌റ്റ് സംഭവത്തിൽ വിശദീകരണവുമായി മാലദ്വീപ് സർക്കാർ രംഗത്തെത്തിയിരുന്നു. മന്ത്രിയുടേത് വ്യക്‌തിപരമായ അഭിപ്രായമാണെന്നും സർക്കാരിന്റെ നിലപാടല്ലന്നും അവർ പ്രസ്‌താവനയിൽ അറിയിച്ചു.
‘‘ആവിഷ്‌കാര സ്വാതന്ത്ര്യം ജനാധിപത്യപരമായും ഉത്തരവാദിത്തബോധത്തോടെയും വിനിയോഗിക്കണമെന്ന് സർക്കാർ വിശ്വസിക്കുന്നു. അതു വിദ്വേഷം പ്രചരിപ്പിക്കാത്ത രീതിയിലും മാലദ്വീപും അതിന്റെ രാജ്യാന്തര പങ്കാളികളും തമ്മിലുള്ള ബന്ധം തടസപ്പെടുത്താത്ത രീതിയിലും ആകണം.’’– സർക്കാർ പ്രസ്‌താവനയിൽ പറഞ്ഞു. ഇത്തരം അപകീർത്തികരമായ പരാമർശങ്ങൾ നടത്തുന്നവർക്കെതിരെ നടപടിയെടുക്കാൻ മടിക്കില്ലെന്നും സർക്കാർ അറിയിച്ചിരുന്നു.
മന്ത്രിമാരുടെ പരാമർശത്തിനെതിരെ, ‘മാലദ്വീപിനെ ബഹിഷ്‌കരിക്കുക’ എന്ന ആഹ്വാനവുമായി നിരവധി ആളുകളാണ് സമൂഹ മാദ്ധ്യമങ്ങളിലൂടെ രംഗത്തെത്തിയത്. മാലദ്വീപിൽ അവധി ആഘോഷിക്കാനുള്ള തീരുമാനം റദ്ദാക്കിയെന്നും നിരവധിപ്പേർ അറിയിച്ചു. വിമാനടിക്കറ്റ് റദ്ദാക്കിയതിന്റേത് ഉൾപ്പെടെ ചിത്രങ്ങൾ സഹിതമാണ് ചിലർ സമൂഹ മാദ്ധ്യമങ്ങളിൽ പ്രതികരിച്ചത്. ഇതിനിടെ ബോളിവുഡ്, ക്രിക്കറ്റ് താരങ്ങളും ലക്ഷദ്വീപിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചും രംഗത്തെത്തി.
അക്ഷയ് കുമാർ മാലദ്വീപ് മന്ത്രിയുടെ പ്രസ്‌താവനയിൽ അമ്പരപ്പ് രേഖപ്പെടുത്തിയപ്പോൾ, ജോൺ എബ്രഹാം, ശ്രദ്ധ കപൂർ, സൽമാൻ ഖാൻ, സച്ചിൻ തെൻഡുൽക്കർ ഉൾപ്പെടെയുള്ളവർ ലക്ഷദ്വീപിനെ മനോഹാരിതയെക്കുറിച്ച് സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ചു.
MOST READ | സ്‌ത്രീകളുടെ നഗ്‌നചിത്രങ്ങൾ ഉണ്ടാക്കാൻ എഐ ആപ്പുകൾ