ന്യൂഡൽഹി: മദ്ധ്യപ്രദേശ് സർക്കാർ ജോലിയിൽ സംസ്ഥാനത്തിനകത്തുള്ളവർക്കു മാത്രം അവസരം നൽകുന്ന മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്റെ പ്രഖ്യാപനത്തിനെതിരെ രൂക്ഷ വിമർശനവുമായി മുൻ ബി.ജെ.പി നേതാവും കേന്ദ്രമന്ത്രിയുമായിരുന്ന യശ്വന്ത് സിൻഹ. മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ഇന്ത്യൻ ഭരണഘടനയെ പരിഹസിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ട്വിറ്ററിലായിരുന്നു സിൻഹയുടെ വിമർശനം.
“മദ്ധ്യപ്രദേശിലെ സർക്കാർ ജോലിയിൽ നിന്ന് മറ്റു സംസ്ഥാനത്തുനിന്നുള്ളവരെ വിലക്കിയതിലൂടെ മുഖ്യമന്ത്രി ഭരണഘടനയെ പരിഹസിച്ചിരിക്കുകയാണ്. ഇതാണ് ബി.ജെ.പിയുടെ പുതിയ ഇന്ത്യ. മറ്റു ബി.ജെ.പി മുഖ്യമന്ത്രിമാരും ഇതു പിൻതുടരുമോ, കേന്ദ്ര സർക്കാർ നിശബ്ദ കാഴ്ചക്കാരായി തുടരുമോ? ഇന്ത്യാ വിഭജനമാണോ ബി.ജെ.പിയുടെ പുതിയ മുദ്രാവാക്യം?”- സിൻഹ ചോദിച്ചു.
കഴിഞ്ഞദിവസമാണ് മദ്ധ്യപ്രദേശ് സർക്കാർ ജോലിയിലേക്ക് ഇനി മുതൽ സംസ്ഥാനത്തിന് അകത്തുള്ളവർക്കു മാത്രമേ പ്രവേശനമുണ്ടാകൂവെന്ന് ശിവരാജ് സിങ് ചൗഹാൻ അറിയിച്ചത്. തൊഴിലവസരങ്ങൾ കുറഞ്ഞു വരുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ യുവജനങ്ങളെ കുറിച്ച് ഉത്കണ്ഠയുണ്ടാവേണ്ടത് സർക്കാരിന്റെ കടമയാണെന്നും ചൗഹാൻ പറഞ്ഞിരുന്നു.
സർക്കാർ ജോലിയുമായി ബന്ധപ്പെട്ട ഏകീകൃത ഡേറ്റ ബേസ് സംവിധാനം നിലവിൽ വരും. സംസ്ഥാനത്തുള്ളവരുടെ ഏകീകൃത ഡേറ്റ ബേസ് പ്രത്യേകം തയ്യാറാക്കും. ഇതു നിലവിൽ വന്നാൽ വ്യത്യസ്ത പദ്ധതികളിൽ പ്രത്യേകമായി രജിസ്റ്റർ ചെയ്യേണ്ട ആവശ്യമില്ലെന്നും ചൗഹാൻ അറിയിച്ചു. പത്താംക്ലാസിന്റെയും പന്ത്രണ്ടാം ക്ലാസിന്റെയും മാർക്കിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്തെ യുവതക്ക് തൊഴിൽ അവസരം ഉറപ്പുവരുത്തുമെന്നും ചൗഹാൻ വ്യക്തമാക്കി.
അതേസമയം, സംസ്ഥാനത്തുള്ളവർക്കു മാത്രമായി തൊഴിലവസരങ്ങൾ നിജപ്പെടുത്തുന്നതിനെതിരെ മൗലികാവകാശലംഘനം ചൂണ്ടിക്കാട്ടി കോൺഗ്രസും രംഗത്തെത്തിയിട്ടുണ്ട്.