പനാജി: ഐഎസ്എല്ലില്‍ 18 ദിവസം നീണ്ട ഇടവേളയ്‌ക്ക് ശേഷം കേരള ബ്ളാസ്‌റ്റേഴ്‌സ് ഇന്ന് കളത്തിൽ. സീസണിലെ പന്ത്രണ്ടാം മൽസരത്തിൽ അയല്‍ക്കാരായ ബെംഗളൂരു എഫ്‌സിയാണ് എതിരാളികള്‍. തിലക് മൈതാനില്‍ ഇന്ത്യന്‍ സമയം രാത്രി 7.30നാണ് മൽസരം തുടങ്ങുക. അതേസമയം, ടീമിലെ കോവിഡ് ആശങ്കകള്‍ ഭീഷണി ഉയര്‍ത്തുന്നതായി പരിശീലകന്‍ ഇവാൻ വുകൊമനോവിച്ച് ഇന്നലെ വ്യക്‌തമാക്കിയിരുന്നു.
ബെംഗളൂരു എഫ്‌സിക്കെതിരായ മൽസരം നിശ്‌ചയിച്ചതിനെതിരെ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുക ആയിരുന്നു പരിശീലകൻ ഇവാൻ വുകൊമനോവിച്ച്. മൽസരത്തിന് ഇറങ്ങാൻ ആവശ്യമായ താരങ്ങൾ ഇപ്പോഴും ടീമിൽ ഇല്ല. ക്യാംപിൽ ഇപ്പോഴും കോവിഡ് ബാധിതരുണ്ട്. താരങ്ങളുടെ ആരോഗ്യത്തെക്കുറിച്ച് ആശങ്കയുണ്ടെന്നും ഇദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്ന് വിജയിച്ചാല്‍ കേരള ബ്ളാസ്‌റ്റേഴ്‌സ് പോയിന്റ് പട്ടികയില്‍ നേട്ടമുണ്ടാക്കും. 11 കളിയിൽ 20 പോയിന്റുമായി മൂന്നാം സ്‌ഥാനത്താണ് നിലവില്‍ മഞ്ഞപ്പട. കഴിഞ്ഞ 10 കളിയില്‍ ബ്ളാസ്‌റ്റേഴ്‌സ് തോല്‍വി അറിഞ്ഞിട്ടില്ല. ഹൈദരാബാദ് എഫ്‌സി 13 കളിയില്‍ 23 പോയിന്റുമായി ഒന്നും ജംഷഡ്‌പൂര്‍ എഫ്‌സി 12 കളിയില്‍ 22 പോയിന്റോടെ രണ്ടും സ്‌ഥാനങ്ങളില്‍ നില്‍ക്കുന്നു.
മുംബൈ സിറ്റിക്കും എടികെ മോഹന്‍ ബഗാനും എതിരായ ബ്ളാസ്‌റ്റേഴ്‌സിന്റെ കഴിഞ്ഞ മൽസരങ്ങള്‍ കോവിഡ് വ്യാപനം കാരണം മാറ്റിവച്ചിരുന്നു. ഇന്ന് ബ്ളാസ്‌റ്റേഴ്‌സ് നിരയില്‍ ആര്‍ക്കൊക്കെ കളത്തിലിറങ്ങാനാകുമെന്ന് വ്യക്‌തമല്ല. ലൂണ, അൽവാരോ, സിപോവിക് തുടങ്ങിയ വിദേശ താരങ്ങളെല്ലാം കഴിഞ്ഞ ദിവസം പരിശീലനം പുനഃരാരംഭിച്ചിരുന്നു.
Read Also: സിൽവർ ലൈൻ; എംഎൻ കാരശ്ശേരിക്ക് എതിരെ സൈബർ ആക്രമണം