ഹത്രസ്: ഡെൽഹിയിലേക്ക് താമസം മാറ്റണമെന്ന് ആവശ്യപ്പെട്ട് ഹത്രസിൽ കൂട്ടബലാൽസംഗത്തിന് ഇരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ കുടുംബം. ഇതിനു വേണ്ട സഹായം ചെയ്‌ത് തരണമെന്ന് ആവശ്യപ്പെട്ട് കുടുംബാംഗങ്ങൾ കേന്ദ്ര സർക്കാരിനെ സമീപിച്ചു.
നീതി തേടുന്നതിനോടൊപ്പം തന്നെ സുരക്ഷിതമായി ജീവിക്കണമെന്നും കുടുംബം ആവശ്യപ്പെട്ടു. സുരക്ഷാ ഭീഷണി തന്നെയാണ് ഡെൽഹിയിലേക്ക് താമസം മാറ്റണം എന്ന തീരുമാനത്തിന് പിന്നിൽ. എവിടെയായിരുന്നാലും സുരക്ഷിതരായി ജീവിക്കാനാണ് തങ്ങൾ ആഗ്രഹിക്കുന്നതെന്ന് പെൺകുട്ടിയുടെ സഹോദരൻ പറഞ്ഞു. പെൺകുട്ടി കൊല്ലപ്പെട്ടതിന് ശേഷം ഉയർന്ന ജാതിക്കാർ ഗ്രാമത്തിൽ നിന്ന് ഒറ്റപ്പെടുത്തുന്നതായി കുടുംബം നേരത്തെ വെളിപ്പെടുത്തിയിരുന്നു. കേസിന്റെ വിചാരണ ഡെൽഹിയിലേക്ക് മാറ്റണമെന്ന ആവശ്യവും കുടുംബം മുന്നോട്ട് വെച്ചിരുന്നു.
അതേസമയം, സംഭവത്തിൽ സിബിഐ അന്വേഷണം പുരോഗമിക്കുകയാണ്. പ്രതികളുടെ വീടുകളിൽ നടത്തിയ പരിശോധനയിൽ മൂന്നാം പ്രതി ലവകുശന്റെ വീട്ടിൽ നിന്ന് ചോര പുരണ്ട വസ്‌ത്രം കണ്ടെത്തിയിരുന്നു. ഇത് ഫോറൻസിക് പരിശോധനക്ക് അയച്ചിരിക്കുകയാണ്. എന്നാൽ, സിബിഐ കണ്ടെടുത്തത് ചോരപുരണ്ട വസ്‌ത്രമല്ല എന്ന വാദവുമായി ലവകുശന്റെ കുടുംബം രംഗത്തെത്തിയിരുന്നു. പ്രതികളെ കൂടുതൽ ചോദ്യം ചെയ്യുന്നതിനായി കസ്‌റ്റഡിയിൽ ആവശ്യപ്പെട്ട് സിബിഐ ഉടൻ കോടതിയെ സമീപിക്കും.
ഹത്രസ് സംഭവത്തിൽ ഉയരുന്ന പ്രതിഷേധങ്ങൾക്കിടെ സർക്കാർ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘത്തിന്റെ അന്വേഷണവും പൂർത്തിയായിട്ടുണ്ട്. ഇതിന്റെ റിപ്പോർട്ട് നാളെ സമർപ്പിക്കും. മൂന്നാഴ്‌ച കൊണ്ടാണ് സംഘം അന്വേഷണം പൂർത്തിയാക്കിയത്.
Must Read: എന്താണ് യഥാർഥത്തിൽ ഹത്രസിൽ സംഭവിച്ചത്