കൊല്ലം: ജില്ലയിലെ ഊഴായിക്കോട്ട് നവജാത ശിശുവിനെ അമ്മ കരിയിലക്കൂനയിൽ ഉപേക്ഷിച്ച കേസിൽ നിർണായക വഴിത്തിരിവ്. കുഞ്ഞിനെ ഉപേക്ഷിച്ച രേഷ്‌മയോട് കാമുകനെന്ന പേരിൽ ഫേസ്ബുക്ക് ചാറ്റ് നടത്തിയിരുന്നത് ആത്‍മഹത്യ ചെയ്‌ത യുവതികളെന്ന് പോലീസ് പറഞ്ഞു. രേഷ്‌മയുടെ ബന്ധുക്കളായ ആര്യയും ഗ്രീഷ്‌മയുമാണ് വ്യാജ അക്കൗണ്ട് ഉണ്ടാക്കി കബളിപ്പിച്ചത്. അനന്തു എന്ന ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കിയായിരുന്നു യുവതികളുടെ ചാറ്റിങ്.
ഈ അക്കൗണ്ടില്‍ നിന്ന് രേഷ്‌മക്ക് കോളുകളൊന്നും വന്നിരുന്നില്ല. രേഷ്‌മയെ കബളിപ്പിക്കാനായിരുന്നു ഇരുവരുടേയും ശ്രമം. രേഷ്‌മ ഗര്‍ഭിണിയാണെന്ന് മനസിലാക്കി കുഞ്ഞിനെ ഉപേക്ഷിക്കാന്‍ പറഞ്ഞത് യുവതികളാണെന്നാണ് പോലീസ് കണ്ടെത്തല്‍.
രേഷ്‌മയെ കബളിപ്പിക്കുന്ന വിവരം ഗ്രീഷ്‌മ സുഹൃത്തിനോട് വെളിപ്പെടുത്തിയിരുന്നു. ഈ സുഹൃത്താണ് പോലീസിന് വിവരങ്ങള്‍ കൈമാറിയത്. എന്നാല്‍ ഈ സുഹൃത്തിനെക്കുറിച്ചുള്ള വിവരങ്ങള്‍ പോലീസ് ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഇയാളുടെ രഹസ്യമൊഴി പോലീസ് രേഖപ്പെടുത്തും.
രേഷ്‌മയെ അറസ്‌റ്റ് ചെയ്‌തതിന് പിന്നാലെ യുവതിയുടെ ബന്ധുക്കളായ ആര്യയെയും ഗ്രീഷ്‌മയെയും പോലീസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരുന്നു. പാരിപ്പള്ളി പോലീസ് ആണ് ഇവർക്ക് ചോദ്യം ചെയ്യലിന് ഹാജരാകാൻ കാണിച്ച് നോട്ടീസ് നൽകിയത്. ഇതിന് പിന്നാലെ ഇരുവരും ഇത്തിക്കരയാറ്റിൽ ചാടി ആത്‍മഹത്യ ചെയ്യുകയായിരുന്നു.
Most Read: ‘നൂറോളം രാജ്യങ്ങളിൽ ഡെൽറ്റ വേരിയന്റിന്റെ വ്യാപനം’; ലോകാരോഗ്യ സംഘടന