ജനീവ: ലോകം കോവിഡ് മഹാമാരിയുടെ അപകടകരമായ കാലഘട്ടത്തിലൂടെയാണ് കടന്നു പോകുന്നതെന്ന് ലോകാരോഗ്യ സംഘടന. നൂറ് രാജ്യങ്ങങ്ങളിൽ കോവിഡിന്റെ വകഭേദമായ ഡെൽറ്റ വേരിയന്റ് കണ്ടെത്തിയെന്നും ലോകാരോഗ്യ സംഘടന ഡയറക്‌ടർ ജനറൽ ഡോ. ടെഡ്രോസ് അഥനോം ഗബ്രിയേസിസ് പത്ര സമ്മേളനത്തിൽ അറിയിച്ചു.
ഡെൽറ്റ വേരിയന്റിന് ഇപ്പോഴും പുതിയ വകഭേദങ്ങൾ സംഭവിച്ചുകൊണ്ടിരിക്കുക ആണെന്നും പല രാജ്യങ്ങളിലും കോവിഡിന്റെ ഏറ്റവും ബലവത്തായ വകഭേദമായി മാറിയിരിക്കുക ആണെന്നും ഗബ്രിയേസിസ് പറഞ്ഞു. ആഗോള തലത്തിൽ മൂന്ന് ബില്യൺ ഡോസ് വാക്‌സിനുകൾ വിതരണം ചെയ്‌തിട്ടുണ്ടെന്നും ഗബ്രിയേസിസ് കൂട്ടിച്ചേർത്തു.
പ്രതിരോധ കുത്തിവെപ്പ് മഹാമാരിയുടെ രൂക്ഷമായ ഘട്ടം ഫലപ്രദമായി അവസാനിപ്പിക്കും. അടുത്ത വർഷം ഈ സമയമാകുമ്പോഴേക്കും എല്ലാ രാജ്യങ്ങളിലെയും 70 ശതമാനം ആളുകൾക്കും പ്രതിരോധ കുത്തിവെപ്പ് നൽകുമെന്ന് ഉറപ്പാക്കാൻ ലോകമെമ്പാടുമുള്ള നേതാക്കളോട് അഭ്യർഥിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്‌തമാക്കി.
രാജ്യങ്ങളുടെ കൂട്ടായ പ്രവർത്തനത്തിലൂടെ വേണം വാക്‌സിൻ ലഭ്യത ഉറപ്പ് വരുത്തേണ്ടത്. ചില രാജ്യങ്ങൾ ജനങ്ങൾക്ക് വാക്‌സിൻ നൽകുന്നതിൽ പരാജയപ്പെട്ടിട്ടുണ്ടെന്നും അത് ആഗോള തലത്തിൽ ഭീഷണിയായി മാറിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സെപ്റ്റംബർ മാസം ആകുന്നതോടെ എല്ലാ രാജ്യങ്ങളിലെയും ജനസംഖ്യയുടെ പത്ത് ശതമാനത്തിനെങ്കിലും വാക്‌സിൻ നൽകാനുള്ള ആഗോള ശ്രമം നടത്തണം. മഹാമാരിയെ പ്രതിരോധിക്കാനും അതുവഴി സാമ്പത്തിക രംഗത്തെ തിരികെ കൊണ്ടുവരാനുമുള്ള മാർഗമാണ് വാക്‌സിൻ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Kerala News: അർജുൻ ആയങ്കിയുടെ ഭാര്യ ചോദ്യം ചെയ്യലിന് ഹാജരാകണം; കസ്‌റ്റംസ് നോട്ടീസ് അയച്ചു