തിരുവനന്തപുരം: മണിക്കൂറുകളോളം പോലീസിനെയും ഫയര്‍ഫോഴ്‌സിനെയും മുള്‍മുനയില്‍ നിര്‍ത്തി പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ തടവുകാരന്‍. ജീവപര്യന്തം തടവ് ശിക്ഷ അനുഭവിക്കുന്ന സുഭാഷ് വൈകീട്ട് നാലരയോടെ ജയില്‍ ഉദ്യോഗസ്‌ഥരുടെ കണ്ണുവെട്ടിച്ച് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചതാണ് സംഭവങ്ങളുടെ തുടക്കം. ജീവനക്കാര്‍ പിന്തുടര്‍ന്നതോടെ ജയിലിനോട് ചേര്‍ന്നിരിക്കുന്ന സമൂഹ്യസുരക്ഷാ മിഷന്റെ ഷെല്‍റ്റര്‍ ഹോമിലേക്ക് ഇയാള്‍ ചാടിക്കയറി.
പിന്നാലെ ഏത് വിധേനയും ഉദ്യോഗസ്‌ഥര്‍ക്ക് പിടികൊടുക്കില്ലെന്ന വാശിയില്‍ മുന്നില്‍ കണ്ട ചാമ്പ മരത്തിലേക്ക് വലിഞ്ഞു കയറുകയായിരുന്നു. ബലമില്ലാത്ത മരത്തിന്റെ മുകളില്‍ ഇരിപ്പുറപ്പിച്ച സുഭാഷ് താഴേയ്‌ക്ക് ചാടുമെന്ന് ഭീഷണി മുഴക്കിയതോടെ കാര്യങ്ങള്‍ കൈവിട്ടു. സംഭവം അറിഞ്ഞ് സര്‍വ സന്നാഹങ്ങളുമായി ഫയര്‍ഫോഴ്‌സും സ്‌ഥലത്തെത്തി. കള്ളക്കേസില്‍ തന്നെ കുടുക്കിയെന്നും ജഡ്‌ജിയെ കാണണമെന്നും വീട്ടുകാരോട് സംസാരിക്കണമെന്നും സുഭാഷ് വിളിച്ചു പറയുന്നുണ്ടായിരുന്നു.
തന്നെ ജയില്‍ മോചിതനാക്കണമെന്നും ഇയാള്‍ ഉദ്യോഗസ്‌ഥരോട് ആവശ്യപ്പെട്ടു. അനുനയ നീക്കം പാളിയതോടെ മരത്തിന് മുകളിലേക്ക് കയറാന്‍ ഫയര്‍ഫോഴ്‌സ് തീരുമാനിക്കുകയായിരുന്നു. മഴ പെയ്‌താൽ സ്‌ഥിതി മോശമാകുമെന്നതും പ്രതിക്ക് മാനസിക പ്രശ്‌നമുണ്ടെന്നതും രക്ഷാപ്രവര്‍ത്തകര്‍ കണക്കിലെടുത്തു. താഴെ വലിയ വല വിരിച്ച് ഉദ്യോഗസ്‌ഥര്‍ ഒരുങ്ങി നിന്നു. മാദ്ധ്യമങ്ങളും കാഴ്‌ചക്കാരും അടക്കം വലിയ ആള്‍ക്കൂട്ടവും താഴെ നിരന്നു.
മുകളിലേക്ക് കയറിയ ഉദ്യോഗസ്‌ഥര്‍ ആദ്യം സുഭാഷിന്റെ കാലില്‍ പിടിച്ച് വലിച്ച് താഴെയിറക്കാന്‍ ശ്രമിച്ചു. എന്നാല്‍ കുതറിമാറിയ ഇയാള്‍ മുകളിലേക്ക് കയറി. ഇതിനിടെ മരത്തിന്റെ ഒരു ഭാഗം ഒടിഞ്ഞ് വീണത് ആശങ്ക കൂട്ടി. താന്‍ വീണാല്‍ ഉദ്യോഗസ്‌ഥരേയും കൊണ്ടേ വീഴൂവെന്ന് സുഭാഷ് വിളിച്ചു പറയുന്നുണ്ടായിരുന്നു. ഇതിനിടെ സുഭാഷ് നിന്നിരുന്ന ഭാഗം ഒടിഞ്ഞതോടെ നിലതെറ്റി സുഭാഷ് പോലീസ് വിരിച്ച വലയിലേക്ക് വീഴുകയായിരുന്നു.
Read Also: രാഷ്‌ട്രപതി തിരഞ്ഞെടുപ്പ്; ദ്രൗപതി മുർമുവിനെ പിന്തുണച്ച് ഉദ്ധവ് താക്കറെ