വാഷിംഗ്‌ടൺ: ഗാസയിലെ അൽ അഹ്‌ലി അറബ് ആശുപത്രിക്ക് നേരെയുണ്ടായ ഇസ്രയേലിന്റെ വ്യോമാക്രമണത്തിൽ നടുക്കം രേഖപ്പെടുത്തി അമേരിക്കൻ പ്രസിഡണ്ട് ജോ ബൈഡൻ. ഇത് ക്രൂരതയാണെന്നും, കടുത്ത അമർഷവും ദുഃഖവും ഉണ്ടെന്നും സംഭവത്തിന്റെ വിശദാംശങ്ങൾ അന്വേഷിക്കാൻ സുരക്ഷാ ഉദ്യോഗസ്‌ഥർക്ക് നിർദ്ദേശം നൽകിയതായും ബൈഡൻ അറിയിച്ചു.
‘ആശുപത്രിക്ക് നേരെ ഇസ്രയേൽ വ്യോമാക്രമണം നടത്തിയെന്നാണ് ഹമാസിന്റെ ആരോപണം. എന്നാൽ, പലസ്‌തീനിയൻ ഇസ്‌ലാമിക് ജിഹാദികൾ തെറ്റായ രീതിയിൽ നടത്തിയ റോക്കറ്റ് അക്രമണമാണ് അപകടത്തിന് ഇടയാക്കിയതെന്ന് ഇസ്രയേൽ ആരോപിച്ചു. സംഭവത്തിന്റെ വിശദാംശങ്ങൾ അന്വേഷിക്കും. ആശുപത്രിയിൽ ഉണ്ടായ സ്‌ഫോടനത്തിൽ കടുത്ത അമർഷവും ദുഃഖവും ഞാൻ അറിയിക്കുന്നു’- ബൈഡൻ പറഞ്ഞു.
എന്താണ് യഥാർഥത്തിൽ സംഭവിച്ചതെന്ന് അറിയാൻ യുഎസ് ദേശീയ സുരക്ഷാ ഉദ്യോഗസ്‌ഥരെ ചുമതലപ്പെടുത്തി. ആക്രമണ സമയത്ത് പൗരൻമാരുടെ സംരക്ഷണത്തിനാണ് യുഎസ് പ്രാധാന്യം നൽകുന്നത്. നിഷ്‌കളങ്കരായ മനുഷ്യരുടെയും രോഗികളുടെയും ആരോഗ്യ ഉദ്യോഗസ്‌ഥരുടെയും മരണത്തെ ശക്‌തമായി അപലപിക്കുന്നു. വാർത്ത കേട്ടയുടൻ ജോർദാൻ രാജാവ് അബ്‌ദുള്ള രണ്ടാമനുമായും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി സംസാരിച്ചതായും ബൈഡൻ വ്യക്‌തമാക്കി.
അതേസമയം, ഗാസയിലുണ്ടായ ആക്രമണത്തെ തുടർന്ന് ബൈഡന്റെ ഇസ്രയേൽ സന്ദർശനം മാറ്റിവെച്ചു. ജോർദാൻ സന്ദർശിക്കുമെന്ന് ബൈഡൻ നേരത്തെ അറിയിച്ചിരുന്നു. ആശുപത്രിക്ക് നേരെയുണ്ടായ ഇസ്രയേലിന്റെ വ്യോമാക്രമണത്തിൽ 500ഓളം പലസ്‌തീനികളാണ് കൊല്ലപ്പെട്ടത്. യുദ്ധത്തിൽ വീട് നഷ്‌ടപ്പെട്ടവരും പരിക്കേറ്റവരുമായി ആയിരക്കണക്കിന് ആളുകളുടെ അഭയ കേന്ദ്രമായിരുന്നു ആശുപത്രി. ഗാസയിലെ ആശുപത്രിക്ക് നേരെയുണ്ടായ ആക്രമണത്തെ ഐക്യരാഷ്‌ട്ര സംഘടനയും ലോകാരോഗ്യ സംഘടനയും അപലപിച്ചു.
അറബ് രാജ്യങ്ങളും കടുത്ത വിമർശനവുമായി രംഗത്തെത്തി. ഇസ്രയേൽ സൈനിക നടപടി നിർത്തിവെക്കണമെന് അറബ് രാജ്യങ്ങൾ ആവശ്യപ്പെട്ടു. 100 മില്യൺ അടിയന്തിര സഹായം നൽകുമെന്നും ജിസിസി രാജ്യങ്ങൾ പ്രഖ്യാപിച്ചു. ആക്രമണത്തെ അപലപിച്ച അറബ് രാജ്യങ്ങളും റഷ്യയും യുഎൻ സുരക്ഷാ കൗൺസിലിന്റെ അടിയന്തിര യോഗം വിളിച്ചു ചേർക്കണമെന്നും ആവശ്യപ്പെട്ടു.
Most Read| സ്വവർഗ വിവാഹത്തിന് നിയമസാധുതയില്ല; 3-2ന് ഹരജികൾ തള്ളി സുപ്രീം കോടതി