കോഴിക്കോട്: കൊടകര കവർച്ചാകേസിലെ കുറ്റപത്രം മല എലിയെ പ്രസവിച്ച പോലെയാണെന്ന് ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. കുറ്റപത്രം രാഷ്‌ട്രീയ പകപോക്കലാണ്. തെളിവിന്റെ ഒരു കണിക പോലുമില്ലെന്ന് കെ സുരേന്ദ്രൻ വ്യക്‌തമാക്കി.
ധർമരാജന്റെ രഹസ്യമൊഴി ഇതുവരെ രേഖപ്പെടുത്തിയിട്ടില്ലെന്നും കുറ്റപത്രം നൽകിയത് പ്രതികളെ രക്ഷിക്കാനാണെന്നും കെ സുരേന്ദ്രൻ കൂട്ടിച്ചേർത്തു. കുറ്റപത്രത്തിലൂടെ പുറത്ത് വന്നത് ‘ഹിസ് മാസ്‌റ്റേഴ്‌സ് വോയ്‌സാണ്’. അത് കുറ്റപത്രമല്ല ഒരു രാഷ്‌ട്രീയ പ്രമേയമാണ്.
സിപിഎം സംസ്‌ഥാന സെക്രട്ടേറിയറ്റിന്റെ രാഷ്‌ട്രീയ പ്രമേയം കുറ്റപത്രമാക്കി കോടതിയിൽ നൽകിയിരിക്കുക ആണെന്നും ഈ കേസിൽ ബിജെപിയെ ഒരു തരത്തിലും ബന്ധപ്പെടുത്താൻ സാധിക്കില്ല. തങ്ങൾ ഒരു തരത്തിലുള്ള പണമിടപാടും നടത്തിയിട്ടില്ലെന്നും ഏത് കോടതിയിലും ഇത് തെളിയിക്കാൻ സാധിക്കുമെന്നും സുരേന്ദ്രൻ പറഞ്ഞു.
ഇന്നലെയാണ് കൊടകര കള്ളപ്പണ കവർച്ചാക്കേസിൽ അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചത്. ഇരിങ്ങാലക്കുട കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. കവർച്ചാക്കേസുമായി ബന്ധപ്പെട്ട 625 പേജുള്ള കുറ്റപത്രമാണ് അന്വേഷണ സംഘം സമർപ്പിച്ചരിക്കുന്നത്.
കെ സുരേന്ദ്രൻ, മകൻ ഹരികൃഷ്‌ണൻ ഉൾപ്പടെയുള്ള ആളുകൾ കേസിൽ സാക്ഷികളാണ്. 219 സാക്ഷികളാണ് കേസിൽ ആകമാനം ഉള്ളത്. കവർച്ചാകേസിൽ അറസ്‌റ്റിലായിട്ടുള്ള 22 പ്രതികൾ മാത്രമാണ് കുറ്റപത്രത്തിലും പ്രതികളായിട്ടുള്ളത്. മുൻപ് പണത്തിന്റെ ഉറവിടം കണ്ടെത്താനായി ചോദ്യം ചെയ്‌തിരുന്ന ബിജെപി നേതാക്കൾ ഉൾപ്പടെയുള്ളവരെ സാക്ഷി പട്ടികയിലാണ് അന്വേഷണ സംഘം ഉൾപ്പെടുത്തിയിരിക്കുന്നത്.
ഏപ്രിൽ മൂന്നിന് പുലർച്ചയാണ് കൊടകരയിൽ വാഹനാപകടമുണ്ടാക്കി മൂന്നരക്കോടി കൊള്ളയടിച്ചത്. ബിജെപി തിരഞ്ഞെടുപ്പ് ചെലവിനെത്തിച്ച പണമാണ് കവർച്ച ചെയ്യപ്പെട്ടതെന്നാണ് പോലീസ് കോടതിയിൽ നൽകിയ റിപ്പോർട്ടിലുള്ളത്. 25 ലക്ഷമാണ് നഷ്‌ടപ്പെട്ടതെന്നായിരുന്നു പണം കൊണ്ട് വന്നവർ പരാതി നൽകിയത്.
Read Also: ഐസിഎസ്ഇ, ഐഎസ്‌സി ഫലം ഇന്ന്