കാസർഗോഡ്: ജില്ലയിലെ ഗവൺമെന്റ് മെഡിക്കൽ കോളേജ് അറ്റകുറ്റപ്പണികൾ പൂർത്തിയാക്കുന്നതിനായി താൽക്കാലികമായി അടച്ചിടുന്നു. ഓക്‌സിജൻ പ്ളാന്റിലേക്കു വൈദ്യുതീകരണം നടത്തുന്നതിന്റെ ഭാഗമായാണ് മെഡിക്കൽ കോളജ് താൽക്കാലികമായി അടച്ചിടാൻ തീരുമാനിച്ചത്. അറ്റകുറ്റപ്പണികൾ പൂർത്തിയായാൽ ഉടൻ തന്നെ മെഡിക്കൽ കോളേജ് വീണ്ടും തുറക്കുമെന്നും അധികൃതർ വ്യക്‌തമാക്കി.
നീണ്ട കാലത്തെ കോവിഡ് പോരാട്ടത്തിന് ശേഷമാണ് ഇപ്പോൾ അറ്റകുറ്റപ്പണികൾക്കായി മെഡിക്കൽ കോളേജ് അടച്ചിടാൻ തീരുമാനിച്ചത്. നിലവിൽ 10 പേരാണ് ഇവിടെ ചികിൽസയിൽ കഴിയുന്നത്. ഇവർ കൂടി ഡിസ്‌ചാർജ് ആകുന്നതോടെ താൽക്കാലികമായി അടച്ചിടാനാണ് അധികൃതരുടെ തീരുമാനം. ജില്ലയിൽ കോവിഡ് വ്യാപനം രൂക്ഷമായ സമയത്താണ് മെഡിക്കൽ കോളജിലെ അഡ്‌മിനിസ്ട്രേറ്റീവ് ബ്ളോക്കിനെ ദിവസങ്ങൾക്കകം ആശുപത്രിയാക്കി മാറ്റിയത്. ഇവിടേക്ക് ആവശ്യമായ ജീവനക്കാരെയും സർക്കാർ അടിയന്തരമായി നിയോഗിച്ചു.
കോവിഡ് ചികിൽസാ രംഗത്ത് ജില്ലക്ക് ഏറെ ആശ്വാസമായിരുന്നു മെഡിക്കൽ കോളേജിന്റെ വരവ്. തുടർന്നാണ് ഇവിടെ കേന്ദ്ര സർക്കാർ സഹായത്തോടെ ഓക്‌സിജൻ പ്ളാന്റ് സ്‌ഥാപിക്കുന്നത്. 80 ലക്ഷം രൂപ ചിലവിട്ടാണ് ഓക്‌സിജൻ പ്ളാന്റ് മെഡിക്കൽ കോളേജിൽ ഒരുങ്ങുന്നത്.
Read also: പിഞ്ചുകുഞ്ഞിനെ വെട്ടിക്കൊന്ന് ജീവനൊടുക്കിയ പിതാവിന് മാനസിക അസ്വാസ്‌ഥ്യമെന്ന് പോലീസ്