ന്യൂഡെൽഹി: കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ചയിൽ നിലപാട് വ്യക്‌തമാക്കി എഐസിസി ജനറൽ സെക്രട്ടറി കെസി. വേണുഗോപാൽ. ചർച്ചയിൽ അഭിപ്രായം പറയാനില്ല. പൊതുജന മധ്യത്തിൽ എടുത്തിട്ട് ചർച്ച ചെയ്യേണ്ട കാര്യമല്ല ഇത്. പരസ്യവിവാദങ്ങളിലേക്ക് പോകാതിരിക്കുന്നതാണ് നല്ലതെന്നും തിരഞ്ഞെടുപ്പ് ഫലം വരുന്നത് വരെ കാത്തിരിക്കൂ എന്നും അദ്ദേഹം പറഞ്ഞു.
ഓരോരുത്തർക്കും അവരുടേതായ സ്വാതന്ത്ര്യമുണ്ട്. കെ. സുധാകരൻ മുതിർന്ന നേതാവാണ്. എന്നാൽ, പരസ്യവിവാദങ്ങളിലേക്ക് പോകാതിരിക്കലാണ് നല്ലത്. ചില മാദ്ധ്യമങ്ങൾ തന്നെക്കുറിച്ച് ചർച്ച ചെയ്യുന്നതിൽ വിഷമമുണ്ട്. ഞാൻ വട്ടപ്പൂജ്യം ആണെന്നാണ് ചിലർ പറയുന്നത്. കഴിഞ്ഞ പത്തുവർഷമായി താനിത് കേൾക്കുന്നു. ചില മാദ്ധ്യമങ്ങളാണ് ഇക്കാര്യം തീരുമാനിക്കുന്നതെങ്കിൽ അവർ തീരുമാനിക്കട്ടെയെന്നും കെസി. വേണുഗോപാൽ പറഞ്ഞു.
പാർട്ടിക്ക് ഒരു ലീഡർഷിപ്പ് ഉണ്ടെന്നും ഫലം വന്നതിന് ശേഷം ചർച്ച ചെയ്‌ത് തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്‌തമാക്കി. ഡെൽഹിയിൽ വെച്ച് വനിതാ സംവരണ ബില്ലുമായി ബന്ധപ്പെട്ട വിഷയത്തിൽ സംസാരിക്കവെ ആയിരുന്നു കെസി. വേണുഗോപാൽ കേരളത്തിലെ മുഖ്യമന്ത്രി ചർച്ചയിൽ പ്രതികരണം നടത്തിയത്.
പാർലമെന്റ് ജനാധിപത്യത്തിന്റെ അന്തസത്തയെ തകർത്തുകൊണ്ട് രാജ്യത്തെ വിഭജിക്കാനുള്ള ശ്രമമാണ് വനിതാ സംവരണ ബിൽ എന്ന് കെസി. വേണുഗോപാൽ പ്രതികരിച്ചു. പ്രതിപക്ഷത്തെ വിശ്വാസത്തിലെടുക്കാൻ കേന്ദ്ര സർക്കാർ ശ്രമിക്കുന്നില്ല. നിലവിലുള്ള സീറ്റുകളിൽ വനിതാ സംവരണം നടപ്പിലാക്കട്ടെ. മണ്ഡല പുനർനിർണയത്തിനെതിരെ പ്രതിപക്ഷം ശക്‌തമായി നിലകൊള്ളുമെന്നും കെസി. വേണുഗോപാൽ കൂട്ടിച്ചേർത്തു.
Most Read| ഹോർമുസിൽ നാവിക ഉപരോധം തുടർന്നാൽ കപ്പലുകൾ ആക്രമിക്കും; ഇറാൻ







































