ടെഹ്‌റാൻ: ഹോർമുസ് കടലിടുക്ക് ഉപരോധത്തിൽ യുഎസിന് ശക്‌തമായ മുന്നറിയിപ്പുമായി ഇറാൻ. ഹോർമുസിൽ നാവിക ഉപരോധം തുടർന്നാൽ യുഎസിന്റെ കപ്പലുകൾ ആക്രമിക്കുമെന്നാണ് ഇറാന്റെ ഭീഷണി.
ഹോർമുസിൽ യുഎസ് ഉപരോധം കടുപ്പിച്ച സാഹചര്യത്തിലാണ് ഇറാൻ പരമോന്നത നേതാവ് മുജ്‌തബ ഖമനയിയുടെ സൈനിക ഉപദേഷ്‌ടാവ് മുഹ്‌സിൻ റെസായിയുടെ പ്രതികരണം. ഉപരോധം വകവയ്‌ക്കാതിരുന്നാൽ സൈന്യത്തെ ഉപയോഗിക്കേണ്ടി വരുമെന്ന് യുഎസ് മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിൽ പ്രതികരിച്ചാണ് ഇറാൻ രംഗത്തെത്തിയത്.
പ്രധാനപ്പെട്ട ജലപാതയുടെ നിയന്ത്രണം ഏറ്റെടുക്കുന്നതിനായി യുഎസ് നടത്തുന്ന ഏത് നീക്കത്തിനും ഇറാൻ തിരിച്ചടി നൽകുമെന്ന് റെസായി മുന്നറിയിപ്പ് നൽകി. ഇറാൻ തങ്ങളുടെ മിസൈലുകൾ ഉപയോഗിച്ച് യുഎസ് കപ്പലുകൾ മുക്കും. വെടിനിർത്തൽ നീട്ടുന്നതിനെ എതിർക്കുന്നതായും ഏതൊരു സൈനിക അധിനിവേശത്തിന് എതിരെയും യുഎസിന് മുന്നറിയിപ്പ് നൽകുന്നതായും അദ്ദേഹം പറഞ്ഞു.
കരയിലൂടെ അധിനിവേശം നടത്താൻ യുഎസ് ശ്രമിച്ചാൽ തിരിച്ചടിക്കുമെന്നും അത്തരം സാഹചര്യത്തിൽ സൈനികരെ ബന്ദികളാക്കുമെന്നും റെസായി കൂട്ടിച്ചേർത്തു. അതേസമയം, ഹോർമുസ് കടലിടുക്കിൽ ഉപരോധം കടുപ്പിച്ചിരിക്കുകയാണ് യുഎസ്. ഉപരോധം ലംഘിച്ചാൽ സൈന്യത്തെ ഉപയോഗിക്കേണ്ടി വരുമെന്നാണ് യുഎസിന്റെ മുന്നറിയിപ്പ്.
”ഇറാൻ തുറമുഖങ്ങളിലേക്ക് പോകാനോ അവിടെ നിന്ന് വരാനോ ശ്രമിക്കുന്ന കപ്പലുകളെ തടയുകയും പിടിച്ചെടുക്കുകയും ചെയ്യും. ഉപരോധത്തോട് സഹകരിച്ചില്ലെങ്കിൽ സൈന്യത്തെ ഉപയോഗിക്കേണ്ടി വരും. യുഎസ് നാവികസേനയുടെ മുഴുവൻ അംഗങ്ങളും തയ്യാറായി നിൽപ്പുണ്ട്”- യുഎസ് സെൻട്രൽ കമാൻഡ് എക്‌സിൽ കുറിച്ചു.
അതേസമയം, യുഎസും ഇറാനും തമ്മിൽ പുതിയ റൗണ്ട് ചർച്ചകൾ നടക്കുമെന്നാണ് സൂചന. ഇസ്‌ലാമാബാദിൽ നടന്ന ചർച്ചകൾ വഴിമുട്ടിയതോടെയാണ് രണ്ടാംഘട്ട ചർച്ചകൾക്ക് സാധ്യത തെളിയുന്നത്. രണ്ടാഴ്‌ചത്തെ വെടിനിർത്തൽ കാലാവധി അവസാനിക്കുന്ന ഏപ്രിൽ 21ന് മുമ്പായി ചർച്ച നടക്കുമെന്നാണ് റിപ്പോർട്ടുകൾ.
Most Read| കളിയാക്കിയവരെ കൊണ്ട് കൈയ്യടിപ്പിച്ച് ഭൂമിക; ഇന്നവൾ ഫാഷൻ ലോകത്തെ മിന്നും താരം







































