തിരുവനന്തപുരം: പ്ളസ് വൺ പരീക്ഷകൾ നടത്താൻ അനുമതി നൽകിയ സുപ്രീം കോടതി ഉത്തരവ് സ്വാഗതാർഹമാണെന്ന് വ്യക്‌തമാക്കി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. പരീക്ഷ നടത്തുന്നതിന് സർക്കാർ സജ്‌ജമാണെന്നും, സുപ്രീം കോടതി വിധിയുടെ വിശദാംശങ്ങൾ ലഭിച്ചാൽ ഉടൻ തന്നെ മുഖ്യമന്ത്രിയുമായും മറ്റു വകുപ്പുകളുമായും കൂടിയാലോചിച്ച് പരീക്ഷാ തീയതി നിശ്‌ചയിക്കുമെന്നും അദ്ദേഹം വ്യക്‌തമാക്കി.
പരീക്ഷ തീയതി നിശ്‌ചയിക്കുന്നതിന് പിന്നാലെ ടൈം ടേബിൾ പ്രസിദ്ധീകരിക്കുമെന്നും മന്ത്രി അറിയിച്ചു. പരീക്ഷകൾക്ക് മുൻപായി വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ സ്‌കൂളുകളിൽ അണുനശീകരണ പ്രവർത്തനങ്ങൾ നടത്തും. കോവിഡ് വ്യാപനം സംബന്ധിച്ച് വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും ആശങ്കകളുടെ ആവശ്യമില്ലെന്നും, പരീക്ഷകൾ പൂർണമായും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് മാത്രമേ നടത്തുകയുള്ളൂ എന്നും മന്ത്രി കൂട്ടിച്ചർത്തു.
അതേസമയം തന്നെ പരീക്ഷ നടത്തിപ്പുമായി ബന്ധപ്പെട്ട് നടക്കുന്ന തെറ്റായ പ്രചാരണങ്ങളിൽ നിന്നും ആളുകൾ പിൻമാറണമെന്നും അദ്ദേഹം വ്യക്‌തമാക്കി. ഭൂരിഭാഗം വിദ്യാർഥികളും പരീക്ഷ നടത്താനാണ് ആഗ്രഹിക്കുന്നതെന്നും, ചെറിയ വിഭാഗം മാത്രമാണ് പരീക്ഷകൾക്ക് എതിരായ പ്രചാരണങ്ങൾ നടത്തുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Read also: വസ്‌തുതകള്‍ റിപ്പോര്‍ട് ചെയ്യൂ; മാദ്ധ്യമ പ്രവർത്തകരോട് ബിവി ശ്രീനിവാസ്