കോയമ്പത്തൂർ: ഒന്നര വയസുകാരന്റെ വായിൽ ബിസ്‌കറ്റ് കവർ തിരുകി കൊലപ്പെടുത്തിയ കേസിൽ അമ്മൂമ്മ അറസ്‌റ്റിൽ. കോയമ്പത്തൂർ ആർഎസ് പുരത്താണ് സംഭവം. പേരക്കുട്ടിയുടെ കുസൃതി കൂടിയതോടെ അമ്മൂമ്മ മർദ്ദിക്കുകയും വായിൽ ബിസ്‌കറ്റ് കവർ തിരുകുകയുമായിരുന്നു എന്ന് പോലീസ് പറയുന്നു. സംഭവത്തിൽ കുട്ടിയുടെ അമ്മൂമ്മ നാഗലക്ഷ്‌മി (55)യാണ് അറസ്‌റ്റിലായത്.
ഇവരുടെ മകൾ നന്ദിനിയുടെ രണ്ടാമത്തെ മകൻ ദുർഗേഷിനെയാണ് നാഗലക്ഷ്‌മി കൊലപ്പെടുത്തിയത്. ബുധനാഴ്‌ച വൈകിട്ട് ജോലി കഴിഞ്ഞെത്തിയ നന്ദിനി കുട്ടി തൊട്ടിലിൽ ഉറങ്ങുന്നത് കണ്ടിരുന്നു. എന്നാൽ, രാത്രിയായിട്ടും കുട്ടി എഴുന്നേൽക്കാത്തതിനെ തുടർന്ന് നോക്കിയപ്പോൾ തൊട്ടിലിൽ അനക്കമറ്റ നിലയിലായിരുന്നു കുട്ടി. ഉടൻ തന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ആശുപത്രി അധികൃതർ പോലീസിൽ വിവരമറിയിച്ചതിനെ തുടർന്ന് നടത്തിയ മൃതദേഹ പരിശോധനയിലാണ് മർദ്ദിച്ചതായി കണ്ടെത്തിയത്. കുട്ടിയുടെ കൈകാലുകൾ ഉൾപ്പടെയുള്ള ഭാഗങ്ങളിൽ മർദ്ദിച്ചതിന് പാടുകളുണ്ടായിരുന്നു. പോലീസ് ചോദ്യം ചെയ്‌തപ്പോൾ തന്റെ അമ്മയാണ് കുട്ടിയെ നോക്കുന്നതെന്ന് നന്ദിനി അറിയിച്ചു. തുടർന്ന് തനിച്ചിരുത്തി ചോദ്യം ചെയ്‌തപ്പോഴാണ് നാഗാലക്ഷ്‌മി കുറ്റസമ്മതം നടത്തിയത്.
കുട്ടിയ്‌ക്ക് താഴെ വീണുകിടക്കുന്ന എല്ലാ സാധനങ്ങളും വായിലിടുന്ന ശീലമുണ്ടായിരുന്നു. ഇക്കാര്യത്തിൽ നാഗലക്ഷ്‌മി തുടർച്ചയായ അസ്വസ്‌ഥത പ്രകടിപ്പിച്ചിരുന്നു. ബുധനാഴ്‌ച ഉച്ചയ്‌ക്ക് ഇതുപോലെ കുട്ടി വായിലെന്തോ ഇട്ടതിന്റെ ക്ഷോഭത്തിലാണ് ബിസ്‌കറ്റ് കവർ കുട്ടിയുടെ വായിൽ തിരുകിയതെന്ന് ഇവർ പോലീസിനോട് പറഞ്ഞു. തൊട്ടിലിൽ ഉറക്കാൻ കിടത്തിയ ശേഷം നാഗലക്ഷ്‌മി മറ്റുജോലികളിൽ ഏർപ്പെട്ടു. വായിൽ കുടുങ്ങിയ പേപ്പറാണ് കുട്ടിയ്‌ക്ക് ശ്വാസംമുട്ടലിന് ഇടയാക്കിയതെന്നാണ് പോസ്‌റ്റുമോർട്ടം റിപ്പോർട്ടിലെ കണ്ടെത്തൽ.
Also Read: സ്വകാര്യ ദൃശ്യങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തി പീഡനം; 29 പേർ അറസ്‌റ്റിൽ