കൊച്ചി: കിഴക്കമ്പലത്തെ കിറ്റക്‌സിൽ വിശദമായ പരിശോധന നടത്തുമെന്ന് സർക്കാർ. തൊഴിൽവകുപ്പാണ് പരിശോധന നടത്തുക. ഇതിനായി കമ്മീഷണറെ ചുമതലപ്പെടുത്തിയതായി തൊഴിൽവകുപ്പ് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു.
അതേസമയം, ക്രിസ്‌മസ് ദിനത്തിലുണ്ടായ അതിക്രമങ്ങളുടെ അടിസ്‌ഥാനത്തിൽ വിശദീകരണം ആവശ്യപ്പെട്ട് തൊഴിൽവകുപ്പ് കിറ്റക്‌സിനോട് വിശദീകരണം തേടിയിട്ടുണ്ട്. റിപ്പോർട് ലഭിച്ചതിന് ശേഷം ആവശ്യമെങ്കിൽ പരിശോധന നടത്തുമെന്ന് ലേബർ ഓഫിസർ അറിയിച്ചു.
ക്രിസ്‌മസ് ആഘോഷത്തിന്റെ പേരിൽ കിറ്റക്‌സിലെ അതിഥി തൊഴിലാളികൾ പോലീസിനെ ആക്രമിച്ച സംഭവത്തിൽ 162 അതിഥി തൊഴിലാളികളുടെ അറസ്‌റ്റാണ് ഇതുവരെ രേഖപ്പെടുത്തിയത്. പ്രതികളെ ഇന്ന് തന്നെ കോടതിയിൽ ഹാജരാക്കും. സംഭവത്തിൽ രണ്ട് ക്രിമിനൽ കേസുകളാണ് രജിസ്‌റ്റർ ചെയ്‌തിരിക്കുന്നത്. വധശ്രമത്തിനും പൊതുമുതൽ നശിപ്പിച്ചതിനുമാണ് കേസ്.
പ്രതികൾ 12 ലക്ഷം രൂപയുടെ നഷ്‌ടം ഉണ്ടാക്കിയെന്ന് പോലീസ് പറയുന്നു. പോലീസ് ജീപ്പ് കത്തിച്ചവരെയടക്കം സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് കണ്ടെത്തിയത്.
ഇതിനിടെ കേസ് അന്വേഷണത്തിനായി പെരുമ്പാവൂർ എഎസ്‌പിയുടെ നേതൃത്വത്തിൽ 19 അംഗ സംഘവും രൂപീകരിച്ചു. സിസിടിവി ദൃശ്യങ്ങൾ, സംഭവം നടന്നപ്പോൾ സ്‌ഥലത്തുണ്ടായിരുന്ന തൊഴിലാളികളുടെ മൊഴി എന്നിവയുടെ അടിസ്‌ഥാനത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.
Most Read: ആന്ധ്രയിൽനിന്ന് തക്കാളിയെത്തി; ഹോര്‍ട്ടികോര്‍പ്പ് വഴി 48 രൂപയ്‌ക്ക് ലഭ്യമാക്കും