മലപ്പുറം: കൊണ്ടോട്ടി കൊട്ടൂക്കരയില്‍ വിദ്യാര്‍ഥിനിയെ ആക്രമിച്ച് ബലാൽസംഗം ചെയ്യാന്‍ ശ്രമിച്ച കേസിൽ പിടിയിലായ 15കാരന്റെ മൊബൈല്‍ ഫോണ്‍ പോലീസ് സൂക്ഷ്‌മമായി പരിശോധിക്കും. ഫോണ്‍ ഫോറന്‍സിക് വിഭാഗത്തിന് കൈമാറിയാകും പരിശോധന.
വിദ്യാർഥിയുടെ മൊബൈൽഫോൺ ഉപയോഗം സംബന്ധിച്ച തെളിവുകൾ ശേഖരിക്കാനാണ് വിദഗ്‌ധ പരിശോധന നടത്തുന്നത്. മൊബൈല്‍ ഫോണ്‍ ദുരുപയോഗം വഴിയുള്ള പ്രേരണയാലാണ് പത്താം ക്ളാസില്‍ പഠിക്കുന്ന കുട്ടി യുവതിയെ ആക്രമിച്ചതെന്നാണ് സൂചന.
കഴിഞ്ഞ തിങ്കളാഴ്‌ചയാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. കൊണ്ടോട്ടിയിലെ കംപ്യൂട്ടർ സെന്ററിലേക്കായി വീട്ടിൽനിന്ന് പുറപ്പെട്ട പെണ്‍കുട്ടിയെ ആളൊഴിഞ്ഞ സ്‌ഥലത്തെ വയലിലെ വാഴത്തോട്ടത്തിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോയി പീഡിപ്പിക്കാനായിരുന്നു ശ്രമം.
ചൊവ്വാഴ്‌ച പിടിയിലായ വിദ്യാര്‍ഥി വെള്ളിമാടുകുന്നിലെ ജുവനൈല്‍ ഹോമിലാണുള്ളത്. നിലവിൽ വധശ്രമത്തിനും ബലാൽസംഗ ശ്രമത്തിനുമാണ് പ്രതിക്കെതിരെ കേസെടുത്തിരിക്കുന്നത്. സംഭവസ്‌ഥലത്ത് നിന്ന് ലഭിച്ച പ്രതിയുടെ ചെരുപ്പും വീട്ടിൽ നിന്ന് കണ്ടെടുത്ത വസ്‌ത്രങ്ങളും ശരീരത്തിലേറ്റ മുറിവുകളും കേസിൽ നിർണായകമാണ്.
Malabar News: കോഴിക്കോട് സിറ്റി പരിധിയിൽ 30 പിടികിട്ടാപ്പുള്ളികൾ അറസ്‌റ്റിലായി