കാസർഗോഡ്: കൂറ്റനാട്-മംഗളൂരു പ്രകൃതിവാതക ഗെയിൽ പൈപ്പ് ലൈൻ പദ്ധതി പുരോഗമിക്കുന്നു. പദ്ധതി കഴിഞ്ഞ ജനുവരിയിൽ നാടിന് സമർപ്പിച്ചിരുന്നു. എന്നാൽ, ചന്ദ്രഗിരി പുഴയിലൂടെ താൽക്കാലിക പൈപ്പ് ഇട്ടായിരുന്നു പ്രവൃത്തി പൂർത്തിയാക്കിയത്. അന്ന് ഇട്ട ആറിഞ്ച് പൈപ്പിന് പകരം 24 ഇഞ്ച് പൈപ്പാണ് പുതുതായി സ്‌ഥാപിക്കുന്നത്. പൈപ്പിടൽ പ്രവൃത്തികൾ പുരോഗമിക്കുകയാണ്.
ശേഷം വീടുകളിലേക്ക് പാചകവാതകം വിതരണം ചെയ്യുന്ന സിറ്റി ഗ്യാസിന്റെ കേന്ദ്രവുമായി 600 മീറ്റർ പൈപ്പിട്ട് ബന്ധിപ്പിക്കും. മടിക്കൈ പഞ്ചായത്തിലെ കോട്ടപ്പാറയിലെ ഗെയിൽ വാൽവ് സ്‌റ്റേഷനിൽ നിന്ന് 300 മീറ്റർ അകലെ നെല്ലിത്തറയിൽ സ്‌ഥാപിക്കുന്ന അദാനി ഗ്രൂപ്പിന്റെ സ്‌റ്റേഷനിലാണ് ആദ്യ കണക്ഷൻ നൽകുക. തുടർന്ന്, മാവുങ്കൽ, മൂലക്കണ്ടം, വെള്ളിക്കോത്ത് വഴി മടിയനിലെ കെഎസ്‌ടിപി റോഡിലെത്തിക്കും.
തുടർന്ന്, കാഞ്ഞങ്ങാട് സൗത്ത് വരെ തെക്കോട്ടും ചാമുണ്ഡിക്കുന്ന് വരെ വടക്കോട്ടുമായി 19 കിലോമീറ്റർ ദൂരത്തിലാണ് ആദ്യഘട്ടം സിറ്റി ഗ്യാസ് വീടുകളിൽ എത്തിക്കുക. ഇതിനായുള്ള പൈപ്പിടൽ പുരോഗമിക്കുകയാണെന്ന് ഇന്ത്യൻ ഓയിൽ അദാനി ഗ്രൂപ്പ് പ്രൈവറ്റ് ലിമിറ്റഡ് അധികൃതർ അറിയിച്ചു. കൂടാതെ, റോഡുകൾക് കുറുകെ മുറിച്ച് പൈപ്പുകൾ ബന്ധിപ്പിക്കാനുള്ള അനുമതി ലഭ്യമാകുന്നതോടെ പ്രവൃത്തികൾ വേഗത്തിലാകുമെന്നും അധികൃതർ അറിയിച്ചു.
Read Also: ബംഗാള്‍ ഉപതിരഞ്ഞെടുപ്പ്; പ്രചാരണം ആരംഭിച്ച് തൃണമൂൽ കോൺഗ്രസ്