കോട്ടയം: മുണ്ടയ്‌ക്കലും കൂട്ടിക്കലും ഉരുൾപൊട്ടലിൽ വീട് നഷ്‌ടപ്പെട്ടവർക്ക് നേരെ മുഖം തിരിച്ച് സർക്കാർ. ആഴ്‌ചകൾക്കുള്ളിൽ സഹായം എത്തിക്കുമെന്ന് അവകാശപ്പെടുമ്പോഴും പ്‌ളാസ്‌റ്റിക് കൂരയിൽ ദുരിതജീവിതം നയിക്കുകയാണ് നിരവധി കുടുംബങ്ങൾ. സഹായമായി പത്ത് ലക്ഷം രൂപ നൽകുമെന്ന് അറിയിച്ചിട്ടുണ്ടെങ്കിലും ശുചിമുറി പോലുമില്ലാതെ ഷെഡിലാണ് മുണ്ടക്കയം സ്വദേശിനിയായ ചന്ദ്രികയും കുടുംബവും താമസിക്കുന്നത്. പണം ലഭിക്കുന്നതിന് മുൻപായി സ്വന്തായി സ്‌ഥലം കണ്ടെത്തി ആധാരം എഴുതിക്കണമെന്ന വ്യവസ്‌ഥയാണ് ഇവർക്ക് വെല്ലുവിളിയാകുന്നത്.
ചെറിയൊരു മഴ പെയ്‌താൽ പോലും ചന്ദ്രികക്കും കുടുംബത്തിനും ഭയമാണ്. ആർത്തലച്ചെത്തിയ പ്രളയത്തിന് മുന്നിൽ കുരുന്നുകളെയും വാരിയെടുത്ത് ഓടിയതിന്റെ ഭയപ്പാടിൽ നിന്ന് കരകയറാൻ ഇതുവരെയായിട്ടില്ല. ഏത് നിമിഷവും നിലംപൊത്താവുന്ന പ്‌ളാസ്‌റ്റിക് ഷെഡിലെ ജീവിതം ഇവർക്ക് മുന്നിലൊരു ചോദ്യചിഹ്‌നമായി അവശേഷിക്കുകയാണ്.
ഷെഡിലെ ചൂട് സഹിക്കാനാകാതെ മൂത്ത കുട്ടികൾ പുറത്തിറങ്ങിയിരിക്കും. എന്നാൽ, ഒരു വയസ് പോലും പ്രായമില്ലാത്ത കുഞ്ഞ് എന്ത് ചെയ്യുമെന്നാണ് ചന്ദ്രികയുടെ ചോദ്യം. സമാനതകളില്ലാത്ത ദുരന്തമാണ് കൂട്ടിക്കലിലും ഉണ്ടായതെന്ന് ആവർത്തിക്കുമ്പോഴും സർക്കാർ കണക്കിൽ വീട് നഷ്‌ടപ്പെട്ടത് 120 പേർക്ക് മാത്രമാണ്. ഇവർക്ക് പണം കിട്ടണമെങ്കിലും ചുവപ്പ് നാടയുടെ കുരുക്കുകൾ ഏറെയാണ്.
പൂർണമായും വീട് നഷ്‌ടപ്പെട്ടവരുടേതെന്ന പേരിൽ അധികൃതർ പറയുന്ന കണക്ക് ശരിയല്ല. പൂഞ്ഞാർ മണ്ഡലത്തിന്റെ 700ലധികം വീടുകൾ ഭാഗികമായി തകർന്നിട്ടുണ്ടെങ്കിലും ഇവർക്ക് നഷ്‌ടപരിഹാരമില്ല. സർക്കാർ ഉടൻ സഹായം വാഗ്‌ദാനം ചെയ്യുമ്പോഴും ഇരുട്ടിൽ നിൽക്കുന്ന കുടുംബങ്ങൾ നിരവധിയാണ്.
Most Read: 12 കഴിഞ്ഞാൽ 11 മണി, സമയം ശരിയല്ലാ… ഈ നാട് ഇങ്ങനെയാണ്