കോഴിക്കോട്: കോവിഡ് വ്യാപനത്തെ തുടർന്ന് മാസങ്ങളായി അടച്ചിട്ടിരുന്ന കോഴിക്കോട് ബീച്ച് സന്ദർശകർക്കായി തുറന്നുകൊടുത്തു. രാത്രി എട്ട് മണിവരെ ആയിരിക്കും സന്ദർശകർക്ക് പ്രവേശനാനുമതി ഉണ്ടാവുക. കോവിഡ് മാനദണ്ഡങ്ങൾ പൂർണമായും പാലിച്ചായിരിക്കും പ്രവേശനം.
കോവിഡ് പ്രതിസന്ധിയെ തുടർന്ന് ബീച്ചിൽ സഞ്ചാരികൾക്ക് വിലക്ക് ഏർപ്പെടുത്തിയിരുന്നു. എന്നാൽ, മാസങ്ങൾക്ക് മുൻപ് തുറന്ന് കൊടുത്ത ബീച്ച് കോവിഡിന്റെ രണ്ടാം വ്യാപനത്തിന് പിന്നാലെയാണ് ആറ് മാസം പൂർണമായി അടച്ചിട്ടത്.
ബീച്ച് തുറക്കുന്നതിന്റെ ഭാഗമായി തിരക്ക് നിയന്ത്രിക്കാന്‍ പോലീസിനെ വിന്യസിക്കുമെന്ന് കഴിഞ്ഞ ദിവസം ജില്ലാ ഭരണകൂടം അറിയിച്ചിരുന്നു. തിരക്ക് അധികമുള്ള സമയങ്ങളില്‍ ബാരിക്കേഡുകളും കയറുമുള്‍പ്പടെയുള്ളവ സ്‌ഥാപിച്ചാകും പ്രവേശനം നിയന്ത്രിക്കുക. ബീച്ചിലെത്തുന്നവര്‍ മാസ്‌ക്, സാമൂഹിക അകലം എന്നിവ കൃത്യമായി പാലിക്കണം.
ബീച്ചില്‍ മാലിന്യങ്ങള്‍ വലിച്ചെറിയാന്‍ പാടില്ല. തെരുവ് കച്ചവടക്കാര്‍ക്ക് ലൈസന്‍സ് നിര്‍ബന്ധമാക്കും. കോര്‍പ്പറേഷന്‍, ഫുഡ് സേഫ്റ്റി ആന്‍ഡ് സ്‌റ്റാന്‍ഡേര്‍ഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യ എന്നിവരുടെ നേതൃത്വത്തിലാകും ലൈസന്‍സ് നല്‍കുക. എല്ലാ കച്ചവടക്കാരും വേസ്‌റ്റ് ബാസ്‌കറ്റ് നിര്‍ബന്ധമായും സ്‌ഥാപിക്കണമെന്നും നിർദ്ദേശമുണ്ട്. മാലിന്യം വേസ്‌റ്റ് ബാസ്‌കറ്റിൽ നിക്ഷേപിക്കുന്നതിന്റെ പ്രാധാന്യം കടകളില്‍ പ്രദര്‍ശിപ്പിക്കണം.
Most Read: മീൻമുട്ടി വെള്ളച്ചാട്ടം അടഞ്ഞുതന്നെ; തുറക്കണമെന്ന ആവശ്യം ശക്‌തം