കോഴിക്കോട്: ജില്ലയിൽ രണ്ടാം ഡോസ് കോവിഡ് വാക്‌സിൻ എടുക്കാൻ ആളുകൾ വിമുഖത കാണിക്കുന്നുവെന്ന് ജില്ലാ മെഡിക്കൽ ഓഫിസർ. രണ്ടാം ഡോസ് വാക്‌സിൻ എടുക്കാത്തവരുടെ എണ്ണം കൂടുതലാണെന്നും ഒമൈക്രോൺ വകഭേദം വ്യാപിക്കാൻ ഇടയുള്ള സാഹചര്യത്തിൽ എല്ലാവരും വാക്‌സിൻ സ്വീകരിക്കുക വഴി പ്രതിരോധം ഉറപ്പുവരുത്തണമെന്നും ഡിഎംഒ പറഞ്ഞു.
ജില്ലയിൽ 95 ശതമാനം പേർ ആദ്യ ഡോസ് വാക്‌സിൻ എടുത്തിട്ടുണ്ട്. എന്നാൽ, രണ്ടാം രണ്ടാം ഡോസ് എടുത്തിട്ടുള്ളത് 61.08 ശതമാനം പേർ മാത്രമാണ്. അതേസമയം, മൈക്രോൺ വകഭേദം വ്യാപിക്കാനിടയുള്ള സാഹചര്യത്തിൽ കൂടുതൽ ജീവനക്കാരെ നിയമിച്ച് കോവിഡ് പരിശോധനാ കേന്ദ്രങ്ങളിലെ ടെസ്‌റ്റുകളുടെ എണ്ണം വർധിപ്പിക്കാനും വാക്‌സിനേഷൻ വ്യാപിപ്പിക്കാനുമാണ് ജില്ലാ ആരോഗ്യ വിഭാഗത്തിന്റെ തീരുമാനം.
വിമാനത്താവളങ്ങളിലെ പരിശോധനയിൽ കോവിഡ് പോസിറ്റിവ് ആകുന്നവർക്ക് പ്രത്യേക ഐസൊലേഷൻ സംവിധാനവും ഒരുക്കും. ഒപ്പം അവരിൽ നിന്ന് ഒമൈക്രോൺ ജീനോം പഠനത്തിനായി സാമ്പിൾ ശേഖരിക്കുമെന്നും ഡിഎംഒ അറിയിച്ചു. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ പ്രതിരോധ നടപടികൾ ജില്ലയിൽ പുരോഗമിക്കുകയാണെന്നും ഡിഎംഒ അറിയിച്ചു.
Most Read: വയോമിത്രം പദ്ധതി പ്രതിസന്ധിയിൽ; മലപ്പുറത്ത് മരുന്ന് വിതരണം മുടങ്ങി