മലപ്പുറം: ജില്ലയിൽ സാമൂഹ്യ സുരക്ഷാ മിഷന്റെ വയോമിത്രം ചികിൽസാ പദ്ധതി പ്രതിസന്ധിയിൽ. ഇതോടെ പദ്ധതി വഴിയുള്ള മരുന്ന് വിതരണം ജില്ലയിൽ മുടങ്ങിയിരിക്കുകയാണ്. ജില്ലയിൽ കഴിഞ്ഞ മൂന്ന് മാസമായി വയോമിത്രം വഴിയുള്ള പ്രധാന മരുന്നുകളുടെ വിതരണം നടക്കുന്നില്ലെന്നാണ് പരാതി. മലപ്പുറം ജില്ലയിൽ 25,000 ത്തോളം വയോജനങ്ങളാണ് സ്‌ഥിരമായി പദ്ധതിയെ ആശ്രയിച്ചിരുന്നത്.
സൗജന്യ മരുന്നും ചികിൽസയും നിത്യരോഗികളായ വയോജനങ്ങൾക്ക് ഏറെ ആശ്വാസമായിരുന്നു, എന്നാൽ, മരുന്ന് വിതരണം നിലച്ചതോടെ പലരുടെയും ആരോഗ്യനിലയെയും ബാധിച്ചിട്ടുണ്ട്. ആശുപത്രികളിൽ ചികിൽസ തേടാനുള്ള സാമ്പത്തിക ശേഷിയില്ലാത്ത നിർധനരെയാണ് പദ്ധതി മുടങ്ങിയത് സാരമായി ബാധിച്ചിരിക്കുന്നത്.
സംസ്‌ഥാന സാമൂഹിക സുരക്ഷാ മിഷന് കീഴിലാണ് നഗരസഭകളും കോർപറേഷനുകളും കേന്ദ്രീകരിച്ച് വയോമിത്രം പദ്ധതിയുടെ നടത്തിപ്പ്. അതേസമയം, മരുന്നുകൾ നൽകിയിരുന്ന സർക്കാർ സ്‌ഥാപനമായ കേരള മെഡിക്കൽ സർവീസസ് കോർപറേഷന് ഭീമമായ തുക കുടിശ്ശിക വന്നതോടെയാണ് മരുന്ന് വിതരണം നിലച്ചതെന്നാണ് നഗരസഭകൾക്ക് ലഭിക്കുന്ന വിവരം.
Most Read: മോഫിയയുടെ ആത്‍മഹത്യ; പ്രതികളുടെ കസ്‌റ്റഡി അപേക്ഷ ഇന്ന് കോടതി പരിഗണിക്കും