കോഴിക്കോട്: ലക്ഷങ്ങൾ ഫീസ് വാങ്ങി ക്‌ളാസുകൾ നടത്താതെ വഞ്ചിച്ചുവെന്നാരോപിച്ച് സ്വകാര്യസ്‌ഥാപനത്തിന് മുന്നിൽ വിദ്യാർഥിനികളുടെ പ്രതിഷേധം. നടക്കാവ് ഇംഗ്ളീഷ് പള്ളികടത്തുള്ള ലാക്മെ അക്കാദമി എന്ന സ്‌ഥാപനത്തിന് മുന്നിലാണ് ഫീസ് തിരികെ കിട്ടണമെന്ന് ആവശ്യപ്പെട്ട് വിദ്യാർഥികൾ പ്രതിഷേധവുമായി എത്തിയത്.
സൗന്ദര്യവർധക പരിശീലന കോഴ്‌സുകളുടെ പേരിൽ സ്‌ഥാപനം നിരവധി വിദ്യാർഥികളിൽ നിന്നായി ലക്ഷങ്ങളാണ് ഫീസായി ഈടാക്കിയത്. എന്നാൽ ഫീസ് അടച്ചിട്ടും ക്‌ളാസും പ്രായോഗിക പരിശീലനവും നൽകാതെ സ്‌ഥാപന ഉടമകൾ വഞ്ചിച്ചുവെന്നാണ് വിദ്യാർഥികളുടെ പരാതി. 25,000 മുതൽ രണ്ടരലക്ഷം രൂപ വരെ ഫീസിനത്തിൽ വാങ്ങി 40 ഓളം വിദ്യാർഥികളെ വഞ്ചിക്കുകയായിരുന്നു. സ്‌ഥാപന ഉടമയെ ഫോണിൽ പോലും കിട്ടുന്നില്ലെന്ന് വിദ്യാർഥിനികൾ പറഞ്ഞു.
പ്രതിഷേധത്തെ തുടർന്ന് നടക്കാവ് പോലീസ് എത്തി വിദ്യാർഥികളുമായും സ്‌ഥാപനത്തിലെ ജീവനക്കാരുമായും ഒത്തുതീർപ്പ് ചർച്ച നടത്തിയെങ്കിലും അതിലെ ഉറപ്പുകൾ നൽകാൻ സ്‌ഥാപന നടത്തിപ്പുകാർക്ക് കഴിഞ്ഞില്ല. അതേസമയം, സ്‌ഥാപന ഉടമയെ ശനിയാഴ്‌ച സിറ്റി പോലീസ് മേധാവിയുടെ ഓഫിസിലേക്ക് വിളിപ്പിച്ചിട്ടുണ്ടെന്നും, ചർച്ചയിലൂടെ പരിഹാരം ഉണ്ടാക്കാമെന്നുമുള്ള പോലീസിന്റെ ഉറപ്പിലാണ് പ്രതിഷേധക്കാർ പിരിഞ്ഞുപോയത്.
Most Read: സന്ദീപിന്റെ കൊലപാതകത്തിന് പിന്നിൽ മുൻവൈരാഗ്യം; പ്രതികളെ ചോദ്യം ചെയ്യുന്നു